നാലാം കാലിത്തീറ്റ കുംഭകോണക്കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ
- നാലാം കാലിത്തീറ്റ കുംഭകോണക്കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ
- ബിഹാർ മുൻ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയെ കേസില്‍ വെറുതെ വിട്ടു
നാലാം കാലിത്തീറ്റ കുംഭകോണക്കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. നാലാമത്തെ കേസിൽ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണു വിധി പറഞ്ഞത്. ബിഹാർ മുൻ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയെ കേസില്‍ വെറുതെ വിട്ടു.
ട്രഷറിയിൽ വ്യാജ ബില്ലുകൾ ഹാജരാക്കി കോടികൾ കൈക്കലാക്കിയെന്നാരോപിച്ചു 48 പേർക്കെതിരെയാണു കുറ്റപത്രം തയാറാക്കിയത്. വിചാരണ സമയത്തു 14 പേർ മരിക്കുകയും രണ്ടുപേർ മാപ്പുസാക്ഷികളാവുകയും ചെയ്തതോടെ ഇവരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. ആറു കാലിത്തീറ്റ കേസുകളിൽ മൂന്നെണ്ണത്തിൽ വിധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യ കേസിൽ ലാലുവിന് അഞ്ചരവർഷവും രണ്ടാം കേസിൽ മൂന്നരവർഷവും മൂന്നാം കേസിൽ അഞ്ചുവർഷവും തടവുശിക്ഷ ലഭിച്ചു. ജഗന്നാഥിനെ രണ്ടു കേസുകളിലാണ് ശിക്ഷിച്ചിട്ടുള്ളത്.