പി ജയരാജനെതിരായ കുറ്റപത്രം: നിയമം നിയമത്തിന്‍റെ വഴിക്ക് ശരിയായി പോകാൻ വിടണമെന്ന് വി എസ്
പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ സമർപ്പിച്ച കുറ്റപത്രത്തെക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാൻ വി എസ് തയ്യാറായില്ല. ശരിയായ വഴിയിൽ നിയമത്തെ പോകാൻ വിടണമെന്ന് മാത്രം.
കോഴിക്കോട്: അരിയിൽ ഷുക്കൂർ വധക്കേസിലെ അന്വേഷണത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് ശരിയായ രീതിയിൽ പോകാൻ വിടണമെന്ന് വി എസ് അച്യുതാനന്ദൻ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സമർപ്പിച്ച കുറ്റപത്രത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് വി എസ്സിന്‍റെ പ്രതികരണം.
'നിയമത്തെ നിയമത്തിന്‍റെ വഴിക്ക് ശരിയായ രീതിയിൽ പോകാൻ വിടണം. അതാണ് നല്ലത്.' വി എസ് പറഞ്ഞു. കുറ്റപത്രം രാഷ്ട്രീയപ്രേരിതമാണോ എന്ന ചോദ്യത്തിനായിരുന്നു വി എസ്സിന്‍റെ പ്രതികരണം.
തെരഞ്ഞെടുപ്പടുക്കുമ്പോൾ രാഷ്ട്രീയപ്രേരിതമായി ഇത്തരം കോപ്രായങ്ങൾ കാണിക്കുകയാണെന്നും സിബിഐ രാഷ്ട്രീയക്കളി കളിക്കുകയാണെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റും പ്രതികരിക്കുമ്പോഴാണ് വിഎസ്സിന്‍റെ ഈ പ്രതികരണം വരുന്നത്.
ഏതായാലും കേസിൽ ശ്രദ്ധയോടെ മതി പ്രതികരണമെന്നാണ് സിപിഎമ്മിന്‍റെ തീരുമാനം. കേസിൽ നിന്ന് പി ജയരാജനെയും ടി വി രാജേഷ് എംഎൽഎയെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ തുടർനടപടികളെക്കുറിച്ചും സിപിഎം ആരായുന്നുണ്ട്.
Read More: ഷുക്കൂര്‍ വധം: കരുതലോടെ പ്രതികരിച്ച് സിപിഎം; കേസില്‍ തുടര്‍ സാധ്യതകള്‍ ആരാഞ്ഞ് നേതൃത്വം