കള്ള് ഷാപ്പുകള്‍ വഴി വിദേശ മദ്യം വില്‍ക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നതായി മന്ത്രി ജി.സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാതയോരത്തെ മദ്യശാലകള്‍ പൂട്ടിയത് മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട ബദല്‍ നീക്കങ്ങളിലാണ് സര്‍ക്കാര്‍. ബെവ്‌കോകണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ മാറ്റാന്‍ മൂന്ന് മാസത്തെ കൂടി സാവകാശം തേടാനാണ് തീരുമാനം. ഏജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ എക്‌സൈസ് വകുപ്പ് ചുമതലയുള്ള മന്ത്രി. ജി.സുധാകരന്‍ സുപ്രീം കോടതിയിലെ അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

പക്ഷെ കേരളത്തിന് മാത്രം ഇളവ് കിട്ടുമോ എന്നാണ് ആശങ്ക. ക്രമസമാധാനപ്രശ്‌നവും വരുമാന നഷ്ടവും ചൂണ്ടിക്കാട്ടാനാണണ് ശ്രമം. ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് മറികടക്കാനാണ് ഓര്‍ഡിനന്‍സിനുള്ള ശ്രമം.എന്‍ഒസി ചുമതലയില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കാനാണ് ഓര്‍ഡിനന്‍സ്. 

മദ്യശാലകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 40 മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടും ജനരോഷം മൂലം സര്‍ക്കാറിന് ഒന്നും ചെയ്യാനാകുന്നില്ല. സര്‍വ്വകക്ഷിയോഗം വിളിച്ച് രാഷ്ട്രീയ സമമായത്തിനും ശ്രമമുണ്ട്. എന്നാല്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് നിലപാടിലാണ് പ്രതിപക്ഷം

മദ്യശാല പൂട്ടിയത് വഴിയുള്ള വരുമാന നഷ്ടത്തിന് പുറമെ മുന്‍കൂറായി ലൈസന്‍സ് ഇനത്തില്‍ ബാറുടമകള്‍ അടച്ച 43 കോടി രൂപയും ഉടന്‍ തിരിച്ച് നല്‍കേണ്ടതും സര്‍ക്കാറിന് ബാധ്യതയാണ്. സംസ്ഥാന പാതയെ ജില്ലാ പാതകളായി പുനര്‍ വിജ്ഞാപനം മറ്റൊരുവഴിയാണെങ്കിലും പൊതുമരാമത്ത് മന്ത്രികൂടിയായ ജി സുധാകരന് ഇതില്‍ എതിര്‍പ്പുണ്ട്.