ആലപ്പുഴ ജില്ലയില്‍ രണ്ട് സീറ്റും എല്‍.ഡി.എഫിന്

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ ആലപ്പുഴ ജില്ലയില്‍ എല്‍.ഡി.എഫിന് വിജയം. അരൂര്‍ എഴുപുന്ന പതിനാറാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ ആര്‍ ജീവന്‍ (സിപിഐ എം) വിജയിച്ചു. 

വാര്‍ഡ് അംഗമായിരുന്ന എല്‍ഡിഎഫിലെ പി പി സീതമ്മ വാഹനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. സീതമ്മയുടെ മകനും സി പി ഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് വിജയിച്ച ആര്‍ ജീവന്‍. 34 വോട്ടാണ് ഭൂരിപക്ഷം. യുഡിഎഫ് സ്വതന്ത്രയായി കെ ഡി ഹൈമവതി രണ്ടാമതെത്തി. ബിജെപിയിലെ സി എ പുരുഷോത്തമന് 38 വോട്ടേ ലഭിച്ചുള്ളൂ.

തകഴി പഞ്ചായത്ത്- കളത്തില്‍പാലം 14ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സുഷമ (സിപിഐ എം) 162 വോട്ടിന് വിജയിച്ചു. വാര്‍ഡ് അംഗമായിരുന്ന വിജയകുമാരി (സി പിഐ എം)യുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയിലെ സനി നാരായണന്‍ 212 വോട്ട് നേടി രണ്ടാം സ്ഥാനത്തും യു ഡി എഫിലെ രമണിരാജു 141 വോട്ട് നേടി മൂന്നാം സ്ഥാനത്തും എത്തി.