ദില്ലി: സ്വതന്ത്രവും നീതിയുക്തവുമായ ജുഡീഷ്യറിയാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമെന്ന് സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍. കോടതി ബഹിഷ്‌കരിച്ചതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുതിര്‍ന്ന നാല് ജഡ്ജിമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.ഇപ്പോഴത്തെ പ്രശ്നപരിഹാരത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാകാര്യങ്ങളും തങ്ങള്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും നിങ്ങളുടെ വാക്കുകള്‍ തങ്ങളുടെ വായിലേക്ക് തിരുകികയറ്റേണ്ടെന്നുമായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി.

ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്തത്.കാര്യങ്ങള്‍ വിശദീകരിച്ച് ചീഫ് ജസ്റ്റിസിന് ഏഴ് പേജുള്ള കത്ത് നല്‍കിയതായും ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ ഉന്നത നീതിപീഠത്തിലെ ജസ്റ്റിസുമാരെന്ന നിലയില്‍ തങ്ങള്‍ക്ക് രാജ്യത്തോടും ജനങ്ങളോടും ബാധ്യതയുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. രാജ്യത്തോട് കാര്യങ്ങള്‍ തുറന്നുപറയാതെ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. അതിനാലാണ് ഒട്ടും സന്തോഷത്തോടെയല്ലാതെ വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി. തങ്ങളുടെ പ്രതിഷേധം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടെയാണെന്നും തങ്ങള്‍ ഇന്ന് രാവിലെയും ചീഫ് ജസ്റ്റിസിനെ കണ്ട് കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഫലമുണ്ടായില്ലെന്നും ചെലമേശ്വര്‍ പറഞ്ഞു.

ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെഴുതിയ കത്തിന്റെ പകര്‍പ്പ്