ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി. ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ റണ്ണറപ്പായ അര്‍ജന്റീന തകര്‍ന്നടിഞ്ഞത്

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി. ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ റണ്ണറപ്പായ അര്‍ജന്റീന തകര്‍ന്നടിഞ്ഞത്. ആന്റേ റെബിക്ക്, ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാകിടിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ നേടിയത്. ഇതോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നോട്ടുള്ള വഴി തുലാസിലായി. 

ഈ പരാജയത്തിലേക്ക് നയിച്ചത് 5 കാര്യങ്ങള്‍

1. നഷ്ടപ്പെട്ട ആത്മവിശ്വാസം - ടീം എന്ന നിലയില്‍ വലിയ അത്മവിശ്വസവുമായി ലോകകപ്പിന് എത്തിയ അര്‍ജന്‍റീനയുടെ ആത്മവിശ്വസത്തിന് ഏറ്റ അടിയായിരുന്ന നവഗതരായ ഐസ്ലാന്‍റിനോട് ഏറ്റ തോല്‍വി. ആ മത്സരത്തില്‍ നഷ്ടപ്പെട്ട ആത്മവിശ്വാസം ടീമില്‍ തിരിച്ചെത്തിക്കാന്‍ കോച്ച് സാംപോളി പരാജയപ്പെട്ടു.

2. മെസി വീണ്ടും പരാജയം - ആദ്യ മത്സരത്തില്‍ നാലുപ്രതിരോധക്കാരാല്‍ ശ്വാസം മുട്ടിയതാണ് മെസി എന്ന അര്‍ജന്‍റീനയുടെ വജ്രായുധം ശോഭിക്കാത്തതിന് കാരണം എന്ന് പറഞ്ഞായിരുന്നു ആരാധകരുടെ ന്യായീകരണമെങ്കില്‍, ആദ്യമുതല്‍ ഫസ്റ്റ് ടെച്ച് ബോള്‍ കിട്ടിയിട്ടും മെസി ഫോമിലേക്ക് ഉയര്‍ന്നില്ല. ബാഴ്സിലോനയിലും അര്‍ജന്‍റീനന്‍ ദേശീയ ടീമിലും മെസി കളിക്കുന്നത് രണ്ട് അവസ്ഥയിലാണെന്ന് വീണ്ടും തെളിഞ്ഞു.

3. പ്രതിരോധത്തിന്‍റെ ബാലപാഠം പോലും മറന്നു - ഗോള്‍ കീപ്പര്‍ വില്ലി കബല്ലാരോയുടെ മണ്ടത്തരം ഗോള്‍ അടക്കം ക്രോയേഷ്യ അര്‍ജന്‍റീനന്‍ പോസ്റ്റില്‍ കേറ്റിയ മൂന്ന് ഗോളും അര്‍ജന്‍റീനന്‍ പ്രതിരോധത്തിന്‍റെ പരാജയമാണെന്ന് വ്യക്തം. ഐസ്ലാന്‍റിനോടുള്ള മത്സരത്തില്‍ വ്യക്തമായ പിഴവുകള്‍ നന്നായി ക്രോയേഷ്യ മുതലെടുത്തു എന്ന് പറയാം. അത് പോലെ തന്നെ ഐസ്ലാന്‍റ് സമനിലയ്ക്ക് വേണ്ടി കളിച്ചപ്പോള്‍ ശരിക്കും തങ്ങളുടെ കഴിവ് കേട് മറക്കാന്‍ സാധിച്ചിരുന്ന അര്‍ജന്‍റീനന്‍ പ്രതിരോധത്തെ കീറിമുറിച്ചു ക്രയേഷ്യ

4. സാംപോളിയുടെ മണ്ടത്തരങ്ങള്‍ - ഒന്നാമത്തെ ഗോള്‍ വീണതിന് പിന്നാലെ അഗ്യൂറോയെ വലിച്ച് ഹിഗ്വിനെ കളത്തിലിറക്കിയ കോച്ച് സാംപോളിയുടെ തീരുമാനം ആനമണ്ടത്തരമായി. ഒരു വിധം നല്ല ടെച്ചില്‍‌ അര്‍ജന്‍റീനന്‍ ടീമില്‍ ഉണ്ടായിരുന്ന മുന്‍നിരക്കാരന്‍ അഗ്യൂറോ ആയിരുന്നു.

5. ടീമിലെ പ്രശ്നങ്ങള്‍ - ബൗറോ ഇക്കാടി എന്ന ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച സ്ട്രൈക്കര്‍ എങ്ങനെ പുറത്തിരിക്കേണ്ടി വന്നു എന്നത് വീണ്ടും ടീം മാനേജ്മെന്‍റിന് വിശദീകരിക്കേണ്ടിവരും. പ്രത്യേകിച്ച് 60 വര്‍ഷത്തിന് ശേഷം ലോകകപ്പ് ആദ്യ റൗണ്ടിലെ ഏറ്റവും വലിയ തോല്‍വിക്ക് ശേഷം.