കാലിഫോർണിയ കാട്ടുതീ; 74 മരണം, കാണാതായത് 1000 പേരെ
പാരഡൈസ് നഗരമടക്കം വിഴുങ്ങിയ ഈ കാട്ടുതീ അണയ്ക്കാൻ അയ്യായിരത്തോളം അഗ്നിശമന സേനാംഗങ്ങൾ തീവ്രശ്രമം തുടരുകയാണ്. 9,700 വീടുകളാണ് ഇതിനോടകം കത്തിനശിച്ചത്.
ലോസ് ആഞ്ചലസ്: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്ത് ഒരാഴ്ചയായി പടരുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നു. കാണാതായവരുടെ എണ്ണം ആയിരം കടന്നു. 1,011 പേരെ കാണാതായതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അതേസമയം മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തിന്റെ വടക്കും തെക്കുമായി മൂന്നിടങ്ങളിലാണ് ഒരേസമയം കാട്ടുതീ പടർന്നത്.
ഇതിൽ വടക്കുണ്ടായ ക്യാമ്പ് ഫയർ എന്ന കാട്ടുതീ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ ആയിരുന്നു. പാരഡൈസ് നഗരമടക്കം വിഴുങ്ങിയ ഈ കാട്ടുതീ അണയ്ക്കാൻ അയ്യായിരത്തോളം അഗ്നിശമന സേനാംഗങ്ങൾ തീവ്രശ്രമം തുടരുകയാണ്. 9,700 വീടുകളാണ് ഇതിനോടകം കത്തിനശിച്ചത്.