കടപ്പ: ആന്ധ്രാപ്രദേശില്‍ പട്ടാപകല്‍ യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു. സഹോദരിയുടെ പ്രണയം എതിർത്തതിലെ വൈരാഗ്യത്തിൽ കാമുകന്റെ ബന്ധുക്കളാണ് കൊലപ്പെടുത്തിയെന്നാണ് സൂചന. രണ്ടുപേരെ പൊലീസ് പിടികൂടി. എന്നാല്‍ ഈ സമയമത്രയും കാഴ്ചക്കരായി നില്‍ക്കുകയല്ലാതെ ആരും ഇയാളുടെ രക്ഷയ്ക്കെത്തിയില്ല

Add Asianetnews as a Preferred SourcegooglePreferred

ആന്ധ്രാപ്രദേശിലെ കടപ്പയിലാണ് സംഭവം. മാരുതി റെഡ്ഡിയെന്ന 32-കാരനെയാണ് നടുറോട്ടിൽ വെട്ടിക്കൊന്നത്. രണ്ടു പേര്‍ റെഡ്ഡിയെ ബലം പ്രയോഗിച്ച് ഒരു ഓട്ടോറിക്ഷയിലേക്ക് വലിച്ച് കയറ്റാൻ ശ്രമിക്കുന്നതും രക്ഷപ്പെടാന്‍ ശ്രമിക്കുന്പോൾ വടിവാളുകൊണ്ട് തുരുതുരെ വെട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത് റെഡ്ഡിയെ ഒരാള്‍ പിടിച്ച് നിർത്തുന്നതും മറ്റയാള്‍ നിരന്തരം വെട്ടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

തിരക്കേറിയ നിരത്തിൽ ജനമധ്യത്തില്‍ കൊല നടന്നിട്ടും ആരും രക്ഷക്കെത്തിയില്ല. മാരുതി റെഡ്ഡി കോടതിയിലേക്ക് പോകുന്നതിനിടെയാണ് കൊല നടന്നത്. കൊലയാളികള്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. ഇവര്‍ സഹോദരങ്ങളാണെന്നാണ് കരുതുന്നത്. ഇരവരുടെ ബന്ധുവിന് റെഡ്ഡിയുടെ സഹോദരിയുമായി പ്രണയമുണ്ടായിരുന്നു.ഈ ബന്ധം ചോദ്യം ചെയ്തതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന