മെഡിക്കല്‍ കോഴ; എംടി രമേശിനെതിരായ കേസ് ലോകായുക്ത അവസാനിപ്പിച്ചു
- രമേശിനെതിരെ തെളിവില്ലെന്ന് ലോകായുക്ത
തിരുവനന്തപുരം: മെഡിക്കൽ കോഴ ആരോപണത്തിൽ ബിജെപി ജനറൽ സെക്രട്ടറി എംടി രമേശിനെതിരായ കേസ് ലോകായുക്ത അവസാനിപ്പിച്ചു. രമേശിനെതിരെ തെളിവില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് രമേശിനെതിരെ ആരോപണം ഉന്നയിച്ചതെന്ന് കെസി വേണുഗോപാൽ എംപിയുടെ അഭിഭാഷകൻ അറിയിച്ചു.
രമേശിനെതിരെ പരാതി നൽകിയ ടിഎൻ മുകുന്ദനും തെളിവുകൾ ഹാജരാക്കാനായില്ല. അതേ സമയം സഹകരണ സെൽ മുൻ അധ്യക്ഷനായ ആർഎസ് വിനോദിനെതിരായ കേസ് തുടരും. മെഡിക്കൽ കോളേജിനുള്ള അനുമതിക്ക് കോടികൾ കോഴവാങ്ങിയെന്ന ബിജെപി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ലോകായുക്ത കേസെടുത്തത്.
അതേസമയം ബിജെപിയെ പിടിച്ചുകുലുക്കിയ മെഡിക്കല്‍ കോഴ അഴിമതി റിപ്പോര്‍ട്ടില്‍ എംടി രമേശിന്റെ പേരില്ലെന്ന് ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെപി ശ്രീശനും എകെ നസീറും ലോകായുക്തയില്‍ മൊഴി നല്‍കിയിരുന്നു. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടല്ല തങ്ങള്‍ നല്‍കിയത്. ബിജെപി പുറത്താക്കിയ ആര്‍എസ് വിനോദ് പണം വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇരുവരും നല്‍കിയി മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.