തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ അപമാനിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി പൊലീസിലേല്‍പ്പിച്ച യുവനടി സനുഷയെ അഭിനന്ദിച്ച് ഡിജിപി ലോക് നാഥ് ബെഹ്‌റ. സനുഷ കാണിച്ച ധൈര്യം മാതൃകയാണെന്നും ഡിജിപി പറഞ്ഞു. അഭിനന്ദനം അറിയിച്ച് നടിക്ക് കത്തയക്കും. ട്രെയിനിനുള്ളില്‍ സഹായത്തിന് രണ്ടു പേരെഴികെ മറ്റാരും എത്താതിരുന്നത് ഞെട്ടിച്ചുവെന്നും ബെഹ്‌റ പ്രതികരിച്ചു.

കൊച്ചിയിലും വൈപ്പിനിലും നടിക്കെതിരായ സംഭവമുണ്ടായപ്പോഴും നാട്ടുകാരില്‍ ചിലര്‍ കാണിച്ച മനോഭാവം കേരളത്തിന് ചേര്‍ന്നതല്ലെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാത്രിയാത്രകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പരിശീലനം നേടിയ വനിത ഗാര്‍ഡുകളെ നിയോഗിക്കുന്ന പുതിയ പദ്ധതി കൊണ്ടുവരുമെന്നും ഡിജിപി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.

കണ്ണൂര്‍ തിരുവനന്തപുരം മാവേലി എക്സ്രസ് യാത്രയ്ക്കിടെ, നടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റിമാന്‍ഡ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമം 354 നിയമ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. ഒറ്റയ്ക്കാണ് അക്രമിയെ കീഴ്‌പ്പെടുത്തിയതെന്നും നിലവിളിച്ചിട്ടും സഹയാത്രികര്‍ ആരും തിരിഞ്ഞുപോലും നോക്കാതിരുന്നത് ഏറെ വേദനിപ്പിച്ചുവെന്നും സനുഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ത്രീസുരക്ഷയെന്നത് മലയാളികള്‍ക്ക് വെറും ഹാഷ്ടാഗ് ക്യാമ്പെയിനുകള്‍ മാത്രമാണെന്നും യുവനടി തുറന്നടിച്ചു.