കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബിജെപി അധികാരത്തിലിരിക്കുന്ന കാലവും വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ലക്‌നൗ: കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ താമസിയാതെ ബിജെപി അധികാരത്തിലെത്തുമെന്നും കേരളത്തില്‍ താമര വിരിയുന്ന കാലം വിദൂരമല്ലെന്നുമുള്ള അവകാശവാദവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 

ത്രിപുരയിലും മേഘാലയയിലും ബിജെപി അധികാരത്തിലേത്തിയതിന് പുറകേയാണ് ഇന്ത്യ മുഴുവന്‍ ബിജെപി അധികാരത്തിലെത്തുമെന്ന യോഗിയുടെ പ്രവചനം. ഈ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വികസനോന്മുഖ നയ'ങ്ങളുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ 'നേതൃപാടവ'ത്തിന്റെയും ഫലമാണെന്നും യോഗി അവകാശപ്പെട്ടു. തെരഞ്ഞെടുപ്പു വിജയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ലക്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു യോഗിയുടെ പരാമര്‍ശം.

നരേന്ദ്ര മോദി അമിത് ഷാ കൂട്ടുകെട്ടിനു കീഴില്‍ കേരളം, കര്‍ണാടക, ബംഗാള്‍, ഒഡിഷ എന്നിവിടങ്ങളിലും സമീപഭാവിയില്‍ത്തന്നെ താമര വിരിയുമെന്ന് യോഗി അവകാശപ്പെട്ടു. അങ്ങനെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബിജെപി അധികാരത്തിലിരിക്കുന്ന കാലവും വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായ ശേഷം പാര്‍ട്ടിക്കേറ്റ അഞ്ചാമത്തെ പരാജയമാണിപ്പോഴത്തേതെന്നും യോഗി പറഞ്ഞു. ഈ റെക്കോര്‍ഡിന് സമീപഭാവിയില്‍ വേഗം കൂടുമെന്നും യോഗി അവകാശപ്പെട്ടു.