ലുലു ഗ്രൂപ്പില്‍ നിന്ന് 4.5 കോടി വെട്ടിച്ച ഗ്രൂപ്പ് മാനേജരെ പൊലീസ് പിടികൂടി
റിയാദിലെ ലുലു അവന്യൂവിൽ നിന്നാണ് നാലരക്കോടി രൂപ ഷിജു ജോസഫ് വെട്ടിച്ചത്. സ്ഥാപനത്തിലെ മാനേജറായിരുന്ന ഷിജുവും, ജോർദ്ദാൻ സ്വദേശിയായ മുഹമ്മദ് ഹക്കീമുമായി ചേർന്നായിരുന്നു തട്ടിപ്പ്.
തിരുവനന്തപുരം: റിയാദിലെ ലുലു ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ നിന്ന് 4.5 കോടി രൂപ വെട്ടിച്ച് മുങ്ങിയ മുൻ ജീവനക്കാരനെ പൊലീസ് പിടികൂടി. തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന തുമ്പ സ്വദേശി ഷിജു ജോസഫിനെയാണ് പിടികൂടിയത്. റിയാദിലെ ലുലു അവന്യൂവിൽ നിന്നാണ് 4.5 കോടി രൂപ ഷിജു ജോസഫ് വെട്ടിച്ചത്. സ്ഥാപനത്തിലെ മാനേജറായിരുന്ന ഷിജുവും, ജോർദ്ദാൻ സ്വദേശിയായ മുഹമ്മദ് ഹക്കീമുമായി ചേർന്നായിരുന്നു തട്ടിപ്പ്.
മുഹമ്മദ് ഹക്കീം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നാണ് കണ്ടെയ്നറുകള്‍ വഴി ലുലിലേക്ക് സാധനങ്ങള്‍ എത്തിച്ചിരുന്നത്. ഈ സാധനങ്ങള്‍ വ്യാജ ബില്ലുകളുണ്ടാക്കി മറ്റ് സ്ഥാപനങ്ങളിലേക്ക് മറിച്ചുവിറ്റാണ് പണം തട്ടിയെടുത്തത്. ഒന്നര വർഷം നീണ്ട തട്ടിപ്പ് കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഷിജു ജോസഫ് റിയാദിൽ നിന്നും തന്ത്രപരമായ നാട്ടിലേക്ക് കടന്നു.
ആദ്യം റിയാദ് പൊലീസിലും പിന്നീല് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ പരാതി നൽകി. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഷാഡോ പൊലീസിൻറെ സഹായത്തോടെയാണ് തുമ്പ പൊലീസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.