തൃശൂര്‍: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊലക്കേസിലെ മുഖ്യപ്രതി ജോണി പിടിയിലായി‍. ജോണിയെയും കൂട്ടാളി രഞ്ജിത്തിനെയുമാണ് പിടികൂടിയത്. വടക്കഞ്ചേരിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഇന്നു പുലര്‍ച്ചെയാണ് വടക്കഞ്ചേരിയിലെ സ്വകാര്യ എസ്റ്റേറ്റില്‍നിന്ന് പൊലീസ് ഇവരെ പിടികൂടിയത്. പ്രതികള്‍ ഇവിടെ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പൊലീസ് തെരച്ചില്‍ നടത്തിയതും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. നേരത്തെ പിടിയിലായ നാലുപ്രതികളില്‍നിന്ന് ലഭിച്ച വിവരവും നിര്‍ണായകമായി. ജോണിയേയും രഞ്ജിത്തിനേയും ചാലക്കുടി ഡി വൈ എസ് പി ഓഫീസിലെത്തിച്ചു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.

രാജീവിന്റെ കൊലപാതകത്തില്‍ പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഉദയഭാനുവിന് പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. രാജീവിന്റെ മകന്‍ അഖിലും ഇക്കാര്യം ഉന്നയിച്ചിരുന്നു. അച്ഛനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് അഡ്വ. ഉദയഭാനുവിന്റെ അറിവോടെയായിരുന്നെന്നും മകന്‍ അഖില്‍ ആരോപിച്ചു.

കൊല്ലപ്പെട്ട രാജീവിന്റെ മൃതദേഹം ഇന്നലെയാണ് സംസ്കരിച്ചത്. കുടുംബാഗങ്ങളുടെ മൊഴി ഇതുവരെ പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം കുടുംബാംഗങ്ങളുടെ സൗകര്യം കൂടി പരിഗണിച്ച് മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.