റിയാദ്; അമ്പത്തിയെട്ടു വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്കിടയില്‍ മലേറിയ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഹജ്ജ് പകര്‍ച്ചവ്യാധി മുക്തമായിരിക്കുമെന്നു മന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് സമീപകാലത്ത് ഇരുപത്തിമൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി.

ഹജ്ജ് തീര്‍ഥാടകര്‍ക്കിടയില്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ പടരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശ തീര്‍ഥാടകര്‍ക്കിടയില്‍ ഇതിനകം അമ്പത്തിയെട്ടു പേര്‍ക്ക് മലേറിയ കണ്ടെത്തിയതായി മന്ത്രാലയം വെളിപ്പെടുത്തി. എട്ടു രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരിലാണ് രോഗം കണ്ടെത്തിയത്. ഇതില്‍ 56 പേരും രോഗം ഭേദപ്പെട്ടു ആശുപത്രി വിട്ടു. രണ്ടു പേര്‍ ചികിത്സയിലാണ്. മലേറിയ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും, തീര്‍ഥാടകര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ശുചിത്വം ഉറപ്പ് വരുത്താനും വിവിധ രാജ്യങ്ങളുടെ ഹജ്ജ് മിഷനുകളുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അതേസമയം സൗദിയില്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് ദിവസത്തിനിടയില്‍ ഇരുപത്തിമൂന്ന് പേരില്‍ കൊറോണ വൈറസ് കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. ഇതില്‍ പതിമൂന്നും ദുമത് അല്‍ ജന്തല്‍ ഭാഗത്താണ് റിപ്പോര്‍ട്ട് ചെയ്തത്. ജിദ്ദയില്‍ മൂന്നും, റിയാദില്‍ രണ്ടും പേര്‍ക്ക് രോഗം കണ്ടെത്തി. പന്ത്രണ്ടു പേര്‍ക്ക് ഒട്ടകങ്ങളില്‍ നിന്ന് നേരിട്ട് രോഗം പകര്‍ന്നതായി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1,667 ആയി. ഇതില്‍ 680 പേര്‍ മരണപ്പെട്ടു.