മാലെ: രാഷ്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ സഹായം തേടി മാലിദ്വീപില്‍നിന്ന് മൂന്ന് രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയക്കാന്‍ തീരുമാനം. അയല്‍ രാജ്യമായ ഇന്ത്യയെ ഒഴിവാക്കി ചൈന, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ സഹായം തേടാനാണ് പ്രസിഡന്റ് അബ്ദുള്ള യാമീന്റെ തീരുമാനം. 

രാജ്യത്ത് സൈനിക ഇടപെടലുണ്ടായേക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സഹായം തേടി മാലിദ്വീപ് രംഗത്തെത്തിയിരിക്കുന്നത്. മാലിദ്വീപിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്ന നിലപാട് അവര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 

അതേസമയം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രസിഡന്റ് തടവിലാക്കിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെട മോചിപ്പിക്കാന്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തണമെന്ന് ശ്രീലങ്കയില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അഭ്യര്‍ഥിച്ചിരുന്നു. മാലദ്വീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കണമെന്ന് യു.എസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

തടവിലാക്കിയ ജഡ്ജിമാരെയും മുന്‍ പ്രസിഡന്റ് ഗയൂമടക്കമുള്ള രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കാന്‍ പട്ടാളത്തിന്റെ പിന്തുണയോടെ ഇന്ത്യ ദൂതനെ അയയ്ക്കണമെന്നാണ് നഷീദിന്റെ അഭ്യര്‍ഥന. 'ട്വിറ്ററി'ലൂടെയാണ് നഷീദ് അഭ്യര്‍ഥന നടത്തിയത്. പ്രസിഡന്റ് യമീന്‍ നിയമവിരുദ്ധമായി പട്ടാളനിയമം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്നും നഷീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

നഷീദിനും എട്ടുരാഷ്ട്രീയക്കാര്‍ക്കും നല്‍കിയ തടവുശിക്ഷ റദ്ദാക്കണമെന്നും അയോഗ്യരാക്കിയ 12 പാര്‍ലമെന്റ് അംഗങ്ങളെ തിരിച്ചെടുക്കണമെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇത് യമീന്‍ നടപ്പാക്കിയിട്ടില്ല. ഉത്തരവിന് പിന്നാലെയാണ് മാലിദ്വീപില്‍ രാഷ്ട്രീയ പ്രസിസന്ധി രൂക്ഷമായത്. ചൈനയുടെ അനുമതിയോടെയാണ് മാലിദ്വീപ് പ്രസിഡന്റിന്റെ ഇപ്പോഴത്തെ നടപടികളെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.