വെറും പ്രഹസനവും നിരാശാജനകവുമായ ബജറ്റ് എന്നാണ് കഴിഞ്ഞ ദിവസം മമത ഇടക്കാല ബജറ്റിനെ വിശേഷിപ്പിച്ചത്. ബിജെപിയുടെ പ്രകടനപത്രികയാണിതെന്നും രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മമത ആരോപിച്ചിരുന്നു.
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായി ആഞ്ഞടിച്ച് ബംഗാൾ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിപക്ഷ നേതാക്കളെ അപമാനിക്കാൻ നരേന്ദ്രമോദി സ്വന്തം ഉദ്യോഗസ്ഥർക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് മമത ബാനർജി പറഞ്ഞു. അധികൃതർ അറസ്റ്റു ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ തനിയ്ക്ക് യാതൊരു പ്രശ്നവും ഇല്ലെന്നും മമത അറിയിച്ചു. മന്ത്രിയുടെ അടുത്ത സഹായിയായ മാണിക് മജൂംദാറിനെ കഴിഞ്ഞദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിയ്‌ക്കെതിരെ മമത രംഗത്തുവന്നിരിക്കുന്നത്.
'ഞാൻ ഇടക്കാല ബജറ്റിനെ എതിർത്തു. ജനങ്ങൾക്കുവേണ്ടിയാണ് ചില കാര്യങ്ങൾ പറഞ്ഞത്. അക്കാരണത്താൽ എന്നെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു പ്രശ്നവുമില്ല. ഞാൻ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ല. അവർ അത് ചെയ്യാൻ പ്രേരിതരാകുകയാണ്. മോദി ചില ഉദ്യോഗസ്ഥരെ തന്റെ ഓഫീസിലേയ്ക്ക് വിളിപ്പിച്ചുവെന്നാണ് ഞാൻ അറിഞ്ഞത്. അവരോട് ചിലത് ചെയ്യാൻ പറയുന്നു. ജനങ്ങളുടെ കണ്ണില്‍ പ്രതിപക്ഷത്തെ താഴ്ത്തിക്കാട്ടാനുള്ള ചിലത്' - മമത ബാനർജി പറഞ്ഞു.
സര്‍ക്കാര്‍ ഏജന്‍സികള്‍ തന്റെ കുക്കിനെ വരെ ചോദ്യം ചെയ്യുന്ന ദിവസത്തിനാണ് താന്‍ കാത്തിരിക്കുന്നതെന്നും മമത പരിഹസിച്ചു. ശാരദാ പൊൻസി പണം തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു മാണിക് മജൂംദാറിനെ ചോദ്യം ചെയ്തത്.
കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന്റെ ഇടക്കാലബജറ്റിനെ രൂക്ഷഭാഷയിൽ മമത വിമർശിച്ചിരുന്നു. വെറും പ്രഹസനവും നിരാശാജനകവുമായ ബജറ്റ് എന്നായിരുന്നു ബജറ്റിനെ വിശേഷിപ്പിച്ചത്. ബിജെപിയുടെ പ്രകടനപത്രികയാണിതെന്നും രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മമത ആരോപിച്ചിരുന്നു. എന്തുകൊണ്ടാണ് കഴിഞ്ഞ നാലരവർഷം കർഷകരുടെ ക്ഷേമത്തിന് വേണ്ടി മോദി സർക്കാർ അജണ്ടകളൊന്നും പ്രഖ്യാപിക്കാതിരുന്നതെന്നും മമത ചോദിച്ചു. പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് അതിനാവശ്യമായ ഫണ്ട് ഉറപ്പു വരുത്തണമെന്നും മമത കൂട്ടിച്ചേർത്തിരുന്നു.
