നവിമുംബൈ: മൂർഖനെ ചുംബിച്ച് സെൽഫിയെടുത്ത പാമ്പുപിടുത്തക്കാരന്‍ മൂർഖന്‍റെ കടിയേറ്റ് മരിച്ചു. നവിമുംബായിലാണ് സംഭവം. ബേലാപൂർ സ്വദേശിയായ സോംനാഥ്ഹാത്രെയാണ് മരിച്ചത്.
അത്യന്തം അപകടകാരികളായ പാമ്പുകളേയും മറ്റ് ജന്തുക്കളേയും കൈകാര്യം ചെയ്യാറുള്ള ഇയാള്‍ നവിംമുംബൈയിലെ ഒരു പാർക്ക് ചെയ്ത കാറിനുള്ളിൽ കുടുങ്ങിയ മൂർഖനെ മാറ്റാനെത്തിയപ്പോഴാണ് സംഭവം. മൂർഖനെ സോംനാഥ് വിജയകരമായി രക്ഷപ്പെടുത്തി. തുടര്‍ന്ന് മൂർഖന് പരിക്കൊന്നും പററിയിട്ടില്ല എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു.
ഇതിനുശേഷമാണ് സംഭവത്തിന്‍റെ ഓർമക്കായി മൂർഖനെ ചുംബിച്ചുകൊണ്ട് തന്‍റെ മൊബൈൽ ഫോണിൽ സെൽഫിയെടുക്കാൻ സോംനാഥ് തുനിഞ്ഞത്. സെൽഫിയെടുക്കാൻ കഴിഞ്ഞെങ്കിലും പരിഭ്രാന്തനായ മൂർഖൻ സോംനാഥിന്‍റെ നെഞ്ചിൽ തന്നെ കൊത്തി. ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് ദിവസത്തിന് ശേഷം സോംനാഥ് മരണത്തിനു കീഴടങ്ങി.
കഴിഞ്ഞ 12 വര്‍ഷമായി പാമ്പുകളെ പിടിക്കുന്നതിലും രക്ഷപ്പെടുത്തുന്നതിലും സോംനാഥ് വിദഗ്‍ധനായിരുന്നുവെന്ന് വീട്ടുകാരും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെയായി നൂറോളം പാമ്പുകളെ ഇയാൾ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ നിരവധി തവണ സോംനാഥിനെ പാമ്പ് കടിച്ചിട്ടുമുണ്ട്.
