വിവാഹമോചനത്തിന് കോടതിയില്‍ പോയ വ്യക്തിക്ക് കിട്ടിയത് ജയില്‍ശിക്ഷ; ചതിച്ചത് ഇംഗ്ലീഷ്
ഉത്തരവിൽ വാറണ്ട് എന്നായിരുന്നു എഴുതിയിട്ടുണ്ടായിരുന്നത്. എന്നാൽ അത് അറസ്റ്റ് വാറണ്ട് ആണെന്ന് തെറ്റി ധരിച്ച പൊലീസ് നീരജിനെ ലോക്കപ്പിൽ കിടത്തുകയായിരുന്നു.
പട്ന: വിവാഹമോചന കേസിൽ കോടതി ഉത്തരവ് തെറ്റിച്ച് വായിച്ച പൊലീസ് പരാതികാരനെ ജയിലിലടച്ചു. ഭാര്യയിൽനിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ ജഹ്നാബാദ് സ്വദേശിയായ നീരജ് കുമാറിനെയാണ് പൊലീസ് ഒരു രാത്രി മുഴുവനും അഴിക്കുള്ളിൽ കിടത്തിയത്. നവംബർ 25നായിരുന്നു സംഭവം.
കേസുമായി ബന്ധപ്പെട്ട് ഭാര്യയ്ക്ക് മാസം നൽകാനുള്ള തുക സംബന്ധിച്ച് പുറപ്പെടുവിച്ച കോടതി ഉത്തരവ് തെറ്റിവായിച്ചാണ് പൊലീസ് നീരജ് കുമാറിനെ ജയിലിലടച്ചത്. ഉത്തരവിൽ വാറണ്ട് എന്നായിരുന്നു എഴുതിയിട്ടുണ്ടായിരുന്നത്. എന്നാൽ അറസ്റ്റ് വാറണ്ട് ആണെന്ന് തെറ്റ് ധരിച്ച പൊലീസ് നീരജിനെ ലോക്കപ്പിൽ കിടത്തുകയായിരുന്നു. യഥാർത്ഥത്തിൽ ഭാര്യയ്ക്ക് മാസം ഒരു നിശ്ചിത തുക നൽകുന്നതിനായി ഭർത്താവിന്റെ ആസ്തികൾ വിലയിരുത്തുന്നതിനുള്ള ഡിസ്ട്രെസ് വാറണ്ട് ആയിരുന്നു കോടതി പുറപ്പെടുവിച്ചത്.
അതേസമയം ഉത്തരവ് ഇംഗ്ലീഷിൽ ആയിരുന്നെന്നും അതിൽ എവിടേയും അറസ്റ്റ് വാറണ്ട് എന്ന് എഴുതിയിട്ടില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 2014ലാണ് നീരജ് കോടതിൽ വിവാഹമോചന പരാതി നൽകിയത്. ഇതിനു പിന്നാലെ നീരജിന്റെ ഭാര്യ രേണു ദേവി ഇയാൾക്കെതിരെ കോടതിയിൽ സ്ത്രീധന കേസും രജിസ്റ്റർ ചെയ്തിരുന്നു.