ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ അതില്‍ പങ്കാളിയായ ആള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിയ്ക്കുന്നതാണ് പുതിയ നിയമം. 

ഇംഫാല്‍: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷ നടപ്പിലാക്കാന്‍ മണിപ്പൂര്‍ അസംബ്ലി നിയം പാസാക്കി. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ അതില്‍ പങ്കാളിയായ ആള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിയ്ക്കുന്നതാണ് പുതിയ നിയമം. 

ആഭ്യന്തര ചുമതല കൂടിയുള്ള മുഖ്യമന്ത്രി എന്‍ ബൈറന്‍ സിംഗിന്‍റെ നേതൃത്വത്തിലാണ് ബില്‍ പാസാക്കിയത്. ഐക്യകണ്ഠേനയാണ് ബില്‍ പാസാക്കിയത്. സംസ്ഥാനത്ത് ആള്‍ക്കൂട്ട ആക്രമണം കൂടി വരുന്ന സാഹചര്യത്തിലാണ് ബില്‍ പാസാക്കിയിരിക്കുന്നത്. സ്കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ സംസ്ഥാനത്ത് ഒരാളെ കഴിഞ്ഞ സെപ്തംബറില്‍ തല്ലിക്കൊന്നിരുന്നു. 

രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം തുടരുന്നതിനിടയിലാണ് മണിപ്പൂര്‍ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബുലന്ദഷറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടസംഭവത്തില്‍ ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല. കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് കൊല്ലപ്പെട്ട പൊലീസുകാരന്‍റെ കുടുംബം ആരോപിക്കുന്നത്.