കൊച്ചി: കൊച്ചി മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വടുതല സ്വദേശി ശ്രീലേഷാണ് പിടിയിലായത്. ആലുവ വെളിയത്തുനാട് സ്വദേശികളായ വിഷ്ണു മോഹന്‍ , അരുണ്‍ എന്നിവരുടെ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പൊലീസിന്‍റെ നടപടി.

കൊച്ചി മെട്രോയില്‍ ജോലി നല്കാമെന്ന് വാഗ്ദാനം ചെയ്തു ഇവരുടെ കൈയില്‍ നിന്ന് ശ്രീലേഷ് 65,000 രൂപ വീതം വാങ്ങി. റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ വ്യാജ ലെറ്റര്‍ ഹെഡില്‍ ചെന്നൈയില്‍ അഭിമുഖത്തിന് പോകാനുള്ള കത്തും നല്‍കി. കഴിഞ്ഞ 23 ന് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വിളിച്ചപ്പോള്‍ ചില പേപ്പറുകള്‍ ശരിയാക്കാനുണ്ടെന്നും അഭിമുഖം താല്‍ക്കാലികമായി റദ്ദാക്കിയെന്നും അറിയിച്ചു . തുടര്‍ന്ന് സംശയം തോന്നിയ പരാതിക്കാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു

ഇത്തരത്തില്‍ പലരേയും ശ്രീലേജ് വഞ്ചിച്ചിട്ടുണ്ട് എന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാളുടെയും ഭാര്യയുടെയും ബാക്ക് അ്കകൗണ്ടുകളില്‍ ലക്ഷക്കണക്കിന് രൂപ വന്നിട്ടുണ്ട്. ഇതെല്ലാം തട്ടിപ്പിനിരായയവരുടേതാണെന്ന് പൊലീസ് സംശയിക്കുന്നു.