മധ്യവയസ്കനെ കത്തികൊണ്ട് ആക്രമിച്ച് പണം കവർന്ന ഇതര സംസ്ഥാനതൊഴിലാളി പിടിയിൽ
തൃശൂർ: തൃശൂർ തേക്കിൻകാട് മൈതാനിയിൽ മധ്യവയസ്കനെ കത്തികൊണ്ട് ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ ഇതര സംസ്ഥാനതൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി ബപ്പ ഷേയ്ക്ക് ആണ് പിടിയിലായത്. പരിക്കേറ്റ ഷാജി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് കോട്ടയം സ്വദേശി ഷാജിക്ക് കുത്തേറ്റത്. ജോലി കഴിഞ്ഞ് ബന്ധുവീട്ടിലേക്ക് മടങ്ങുന്നതിനിടെ തൃശൂർ തേക്കിൻകാട് മൈതാനത്ത് വച്ച് കഴുത്തിലും വയറ്റിലും അക്രമി കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ഷാജിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടായിരുന്നെങ്കിലും ഇതര സംസ്ഥാനതൊഴിലാളികളുടെ ക്യാമ്പ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
പശ്ചിമബംഗാൾ സ്വദേശി ബപ്പ ഷേയ്ക്കാണ് പിടിയിലായത്. ആക്രമിക്കാനുപയോഗിച്ച കത്തിയും പണവും പൊലീസ് കണ്ടെടുത്തു. മൂന്നംഗ സംഘം ആക്രമിച്ചെന്ന ഷാജിയുടെ മൊഴി തെറ്റാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രകൃതിവിരുദ്ധ ലൈംഗീക ബന്ധത്തിന് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ആക്രമിച്ചതാണെന്ന് പ്രതിയായ ബപ്പ ഷേയ്ക്ക് പൊലീസിന് മൊഴി നൽകി. ഷാജി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.