പ്രസംഗത്തിന്റെ ആദ്യഭാഗം തപ്പിത്തടഞ്ഞായിരുന്നു ഇമാര്‍തി ദേവി വയിച്ചൊപ്പിച്ചത്. ശേഷം വീണ്ടും വായിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് കലക്ടർ വായിക്കുമെന്ന് പറഞ്ഞ് പ്രസംഗം കൈമാറുകയായിരുന്നു.
ഭോപ്പാൽ: റിപ്പബ്ലിക് ദിന ആഘോഷ പരിപാടിക്കിടെ പ്രസംഗം വായിക്കാനാകാതെ കുഴങ്ങി മധ്യപ്രദേശ് മന്ത്രി. ശിശുക്ഷേമ മന്ത്രിയായ ഇമാര്‍തി ദേവിയാണ് പരിപാടിയിൽ പ്രസംഗം വായിക്കാനാകാതെ കുഴങ്ങിയത്. ഗ്വാളിയാറിലെ സാഫ് ഗ്രൗണ്ടിൽ നടന്ന പരിപാടിയ്ക്കിടെയായിരുന്നു സംഭവം. പ്രസംഗം വായിക്കാനാകാതെ വന്നതോടെ മന്ത്രി വേദിയിൽ ഉണ്ടായിരുന്ന കലക്ടറെ ബാക്കി വായിക്കുന്നതിന് വേണ്ടി ഏൽപ്പിക്കുകയും ചെയ്തു.
പ്രസംഗത്തിന്റെ ആദ്യഭാഗം തപ്പിത്തടഞ്ഞായിരുന്നു ഇമാര്‍തി ദേവി വയിച്ചൊപ്പിച്ചത്. ശേഷം വീണ്ടും വായിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.തുടർന്ന് കലക്ടർ വായിക്കുമെന്ന് പറഞ്ഞ് പ്രസംഗം കൈമാറുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേ സമയം കഴിഞ്ഞ രണ്ട് ദിവസമായി തനിക്ക് സുഖമില്ലായിരുന്നുവെന്നും അതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും അതിനാലാണ് പ്രസംഗം വായിക്കാൻ സാധിക്കാത്തതെന്നും ഇമാര്‍തി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. നിങ്ങൾക്ക് വേണമെങ്കിൽ തന്നെ ചികിത്സിച്ച ഡോക്ടറോട് ചോദിക്കാം. പക്ഷേ അതു കുഴപ്പമില്ല. കലക്ടര്‍ പ്രസംഗം നന്നായി വായിച്ചല്ലോയെന്നും അവര്‍ കൂട്ടിച്ചേർത്തു.
2008ലാണ് നിയമസഭയിലേയ്ക്ക് ഇമാര്‍തി ദേവി തെരഞ്ഞെടുക്കപ്പെടുന്നത്. മധ്യപ്രദേശ് നിയമസഭയിൽ ഇത് മൂന്നാം തവണയാണ് അവർ അംഗമാകുന്നത്. ഗ്വാളിയറിലെ യൂത്ത് കോൺഗ്രസ് കമ്മിറ്റിയിലും നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
