കൊച്ചി: കൊച്ചിയിലെ സി.എ വിദ്യാര്‍ത്ഥി മിഷേല്‍ ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ചിന്റെ അവസാനവട്ട ശ്രമം. കലൂര്‍ പള്ളിക്ക് മുന്നില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ബൈക്ക് യാത്രക്കാരെ അന്വേഷണ സംഘം തിരയുന്നു. പള്‍സര്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. ഇവര്‍ക്ക് മരണവുമായി ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാനാണ് പരിശോധന.

ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് കൊച്ചികായലില്‍ മിഷേല്‍ ഷാജിയെന്ന് സി.എ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തയത്. മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചെങ്കിലും ഇതുവരെ അതിനുള്ള തെളിവുകളൊന്നും ക്രൈംബാരഞ്ചിന് ലഭിച്ചിട്ടില്ല. മിഷേലിനെ കാണാതാകുന്നതിന് തലേ ദിവസം കലൂര്‍ പള്ളിക്ക് മുന്നില്‍ ബൈക്കിലെത്തിയ യുവാക്കളെയാണ് ഇപ്പോള്‍ അന്വേ്ഷണ സംഘം തിരയുന്നത്. 

മിഷേല്‍ പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ട് മുന്‍പ് പള്ളിക്ക് മുന്നിലുള്ള റോഡില്‍ യുവാക്കള്‍ എത്തുകയും മിഷേല്‍ പുറത്തിറങ്ങി റോഡിലേക്ക് കടന്നതോടെ തിരിച്ചുപോകുകയും ചെയ്തിരുന്നു. പള്ളിയില്‍ നിന്ന ഈ സിസിടിവി ദൃശ്യം ക്രൈം ബ്രാഞ്ചിന് ലഭിച്ചെങ്കിലും ദൃശ്യം വ്ക്തമല്ല. ഇതിനാണ് പോലീസ് മാധ്യമങ്ങളുടെയും നാട്ടുകാരുടെയും സഹായം തേടുന്നത്. 

ദൃശ്യങ്ങളിലുള്ള യുവാക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ക്രൈബ്രാഞ്ചിനെ അറിയിക്കണമെന്നാണ് അറിയിപ്പ്. എന്നാല്‍ യുവാക്കള്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് ദുരഹത മാറ്റാന്‍ ക്രൈബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.