ആര്‍സിസിയിൽ നിന്ന് രക്തം സ്വീകരിക്കുന്നവരുടെ അലർജി നിരക്ക് ലോക ശരാശരിയേക്കാൾ കൂടുതൽ

തിരുവനന്തപുരം: ആര്‍സിസിയിൽ നിന്ന് രക്തം സ്വീകരിക്കുന്നവരുടെ അലർജി നിരക്ക് ലോക ശരാശരിയേക്കാൾ കൂടുതൽ. രക്തം ശേഖരിക്കാൻ ഗുണനിലവാരമില്ലാത്ത കിറ്റുകള്‍ ഉപയോഗിക്കുന്നതാണ് കാരണമെന്നാണ് ആരോപണം. എന്നാൽ പ്രശ്നം പരിഹരിച്ചെന്നും അലര്‍ജി നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കുറവാണെന്നും ആര്‍സിസി വിശദീകരിക്കുന്നു

രക്തം സ്വീകരിക്കുന്ന അയ്യായിരത്തിൽ ഒരാള്‍ക്ക് അലര്‍ജി വരാം. ഇതാണ് ലോക ശരാശരി. പക്ഷേ അര്‍സിസിയിൽ രണ്ടായിരത്തിൽ ഒരാള്‍ക്ക് അലര്‍ജിയുണ്ടാകുന്നുവെന്നാണ് ആര്‍സിസിയുടെ തന്നെ പഠന റിപ്പോര്‍ട്ട്. പക്ഷേ റിപ്പോര്‍ട്ട് പുറത്തു വിട്ടിട്ടില്ല. 

ശരീരോഷ്മാവ് കൂടുന്നതും ചുവന്ന രക്താണുക്കള്‍ നശിക്കാത്തതുമാണ് അലര്‍ജിക്ക് കാരണമെന്നാണ് ആര്‍സിസി വിശദീകരണം. എന്നാൽ ഗുണനിലവാരം നോക്കാതെ വാങ്ങുന്ന കിറ്റുകള്‍ രക്തം ശേഖരിക്കാൻ ഉപയോഗിക്കുന്നതാണ് കാരണമെന്നാണ് ആരോപണം. നിലവാര പ്രശ്നം കാരണം കിറ്റുകള്‍ രണ്ടു തവണ മാറ്റി.

രക്ത ഗ്രൂപ്പ് നിര്‍ണയ രീതിയെക്കുറിച്ചും വിമര്‍ശനമുണ്ട്. രക്തം നല്‍കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും രണ്ടും തരണം കാര്‍ഡാണ് ഉപയോഗിക്കേണ്ടത്.എന്നാൽ അര്‍.സി.സിയിൽ ഒരേ തരം കാര്‍ഡ് ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഇത് പരിശോധനഫലത്തെ ബാധിക്കുമെന്നാണ് വിദഗ്ധ പക്ഷം.