യാക്കൂബ് മേമന്‍റെ കേസുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല എന്നും റോത്തകി സുപ്രീംകോടതിയില്‍

ദില്ലി:ഗവര്‍ണറുടെ തീരുമാനം വിവേചനപരമല്ല, റദ്ദ് ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നായിരുന്നു മുകുള്‍ റോത്തകിന്‍റെ വാദം. ഗവര്‍ണറുടെ തീരുമാനത്തെ അര്‍ദ്ധരാത്രി കോടതി കൂടി ഇഴകീറി പരിശോധിക്കുന്നത് ശരിയല്ലെന്ന് റോത്തകി വാദിച്ചു. വലിയ പ്രധാന്യം ഈ ഹര്‍ജിക്കില്ല. യാക്കൂബ് മേമന്‍റെ കേസുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല എന്നും റോത്തകി സുപ്രീംകോടതിയില്‍ പറഞ്ഞു. എന്നാലിത് തങ്ങളുടെ അധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമായാണ് കോടതി വിലയിരുത്തിയത്.

രണ്ട് എംഎല്‍എമാരാണ് തന്നെ വിളിച്ച് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് റോത്തകി പറഞ്ഞു. എന്നാല്‍ ഇതിനെ എതിര്‍ത്ത് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി വീണ്ടും എഴുന്നേറ്റു. യദ്യൂരപ്പയാണ് എതിര്‍ കക്ഷി. എങ്ങനെയാണ് ഏതോ രണ്ട് ബിജെപി എംഎല്‍എമാര്‍ക്കായി ഹാജരാകുകയെന്ന് അഭിഷേക് സിംഗ്‌വി റോത്തകിനോട് ആരാഞ്ഞു. യദ്യൂരപ്പയ്ക്ക് ഭൂരിപക്ഷമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് റോത്തകിയും അറ്റോര്‍ണി ജനറലും വ്യക്തമായ ഉത്തരം നല്‍കിയുമില്ല. ഇതോടെ കോണ്‍ഗ്രസിന് അനുകൂലമായ വിധിയുണ്ടാകും എന്ന് തോന്നിച്ചു.

എന്നാല്‍ ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ കോടതി ഇടപെടരുത് എന്ന് റോത്തകി വാദിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭരണഘടന സ്ഥാപനത്തെ നിയന്ത്രിക്കുന്ന ഹര്‍ജി തന്നെ റദ്ദ് ചെയ്യണമെന്നായിരുന്നു റോത്തകിയുടെ വാദം. ഊഹാപോഹങ്ങള്‍ മാത്രമുള്ള ഹര്‍ജിയാണിതെന്ന് അറ്റോര്‍ണി ജനറലും വാദിച്ചതോടെ മനു അഭിഷേക് സിംഗ്‌വിയുടെ വാദങ്ങള്‍ അപ്രസക്തമായി. അതേസമയം ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന വാദത്തില്‍ റോത്തിക് ഉറച്ചുനിന്നു. ഭൂരിപക്ഷം കുറയ്ക്കാനുള്ള സമയപരിധി വെട്ടിച്ചുരുക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ കോടതി ഇടപെടരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്.