ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും നിരോധിത ഭീകര സംഘടനയായ ജമാത്തുദ്ദഅ്‍വയുടെ തലവനുമായ ഹാഫിസ് സയീദിന്‍റെ വീട്ടുതടങ്കല്‍ 30 ദിവസത്തേക്കുകൂടി നീട്ടി. പാക് പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന്‍റെയാണ് തീരുമാനം.

ഒക്ടോബര്‍ 24 മുതലാണ് വീട്ടുതടങ്കല്‍ പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍, ഹാഫിസ് സയീദിന്‍റെ നാല് കൂട്ടാളികളുടെ വീട്ടുതടങ്കല്‍ നീട്ടാന്‍ ബോര്‍ഡ് തയ്യാറായില്ല. ഹാഫിസ് സയീദിനെയും നാല് കൂട്ടാളികളെയും കനത്ത സുരക്ഷയോടെ ലാഹോര്‍ ഹൈക്കോടതിയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന് മുന്നില്‍ അധികൃതര്‍ ഹാജരാക്കിയിരുന്നു. അനുയായികള്‍ ഹാഫിസ് സയീദിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കാന്‍ ശ്രമിച്ചുവെങ്കിലും അധികൃതര്‍ തടഞ്ഞു.