മുസഫർപൂര്‍ പീഡനങ്ങള്‍; ബിജെപി പ്രതിരോധത്തില്‍
- ബിഹാറിലെ മുസഫർപൂരിൽ മുപ്പതിലധികം പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവം
- ബിജെപി പ്രതിരോധത്തില്‍
ദില്ലി: ബിഹാറിലെ മുസഫർപൂരിൽ മുപ്പതിലധികം പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവം ബിജെപിയെ പ്രതിരോധത്തിലാക്കുന്നു. പ്രതിപക്ഷം ഒന്നടങ്കം ദില്ലിയിലെ ജന്തർമന്ദറിൽ പ്രതിഷേധവുമായി ഒത്തു ചേർന്നു. വിശാലപ്രതിപക്ഷത്തിന് ശക്തി തെളിയിക്കേണ്ട സമയമായെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
മുസഫർപൂരിലെ പിഡനത്തിനെതിരായ ദില്ലിയിലെ പ്രതിഷേധത്തിൽ പതിനേഴ് പ്രതിപക്ഷ പാർട്ടികളാണ് ഒത്തു ചേർന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംഭവം അറിഞ്ഞില്ലെന്ന് നടിച്ചെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബേട്ടി ബച്ചാവോയ്ക്ക് പകരം ബിജെപിയിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കൂ എന്ന് പറയേണ്ട അവസ്ഥയെന്നായിരുന്നു അരവിന്ദ് കെജ്രിവാൾ പറഞ്ഞത്.
സുപ്രീം കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് ആർജെഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെടുന്നത്. നിർഭയസമരത്തിൻറെ അന്തരീക്ഷം കൂടി പ്രയോജനപ്പെടുത്തി അധികാരത്തിലെത്തിയ ബിജെപിയെ ബീഹാറിലെ ഈ സംഭവം തിരിച്ചടിയാവുകയാണ്.