യുഎഇയിലെ 30ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ 2000 പേരുമായാണ് നരേന്ദ്രമോദി ദുബായി ഒപേരയില്‍ സംവദിച്ചത്. കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രസഗം ഏറെയും.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുകാണാന്‍ രാവിലെ എട്ടുമണിക്കുതന്നെ രാജ്യത്തെ ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സമൂഹം ദുബായി ഒപേര ഹൗസില്‍ ഇടംപിടിച്ചിരുന്നു. നിശ്ചയിച്ചതിലും അരമണിക്കൂര്‍വൈകിയാണ് നരേന്ദ്രമോദിയെത്തിയതെങ്കിലും ജയ് വിളികളോടെയും ഹര്‍ഷാരവങ്ങളോടെയും സദസ്സ് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

തടിച്ചുകൂടിയ സദസ്സില്‍ ഭൂരിപക്ഷവും മലയാളികളായിരുന്നു. ഇരുപതി മിനുട്ടു നീണ്ടു നിന്ന പ്രസംഗത്തിലേറെയും കേന്ദ്രസര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിത്തകാട്ടാനണ് പ്രധാനമന്ത്രി സമയം കണ്ടെത്തിയത്. യുഎഇ ഇന്ത്യന്‍ എംബസിയും ദുബായി കോണ്‍സുലേറ്റുമാണ് ഒപേരഹൗസിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. രാജ്യത്തെ 30ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ 2000പേര്‍ക്ക് മാത്രമായിരുന്നു ക്ഷണം. വ്യവസായ പ്രമുഖര്‍, സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ വേദിയിലിടം നേടിയപ്പോള്‍ അബുദാബിയിലെ ആദ്യ ഹൈന്ദവക്ഷേത്രത്തിന്‍റെ തറക്കലിടല്‍ ചടങ്ങുകൂടിയായതിനാല്‍സാമുദായിക സംഘടന പ്രവര്‍ത്തകര്‍ക്കും ഇക്കുറി കൂടുതല്‍ പ്രാധാന്യം കിട്ടി.