ഹിന്ദുവാണോ മുസ്ലിമാണോയെന്ന് എന്‍റെ കുട്ടികളോട് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമുണ്ടാകില്ല. കാരണം അവരെ മത വിശ്വാസത്തിന്‍റെയും മത വിദ്യാഭ്യാസത്തിന്‍റെയും അടിസ്ഥാനത്തിലല്ല വളര്‍ത്തിയത്. ഭാര്യ രത്നയാണ് മക്കള്‍ക്ക് മത വിദ്യാഭ്യാസം നല്‍കേണ്ടതില്ലെന്ന് പറഞ്ഞതെന്നും ഷാ വ്യക്തമാക്കി. രത്നയ്ക്ക് അത്തരം മത വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ദില്ലി: ഇന്ത്യയില്‍ വര്‍ഗീയ ധ്രൂവീകരണം ശക്തമാകുന്നുവെന്നും ജാതിയുടെയും മതത്തിന്‍റെയും പേരില്‍ നടക്കുന്ന അക്രമങ്ങള്‍ ഗുരുതരമാണെന്നും ചൂണ്ടികാട്ടി പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായ നസറുദ്ദീന്‍ ഷാ രംഗത്ത്. ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിക്കുന്ന അക്രമികളായ ആള്‍ക്കൂട്ടങ്ങളെ കാണുമ്പോള്‍ ഇന്ത്യയില്‍ വളരുന്ന കുട്ടികളെയോര്‍ത്ത് ഭയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മത വിശ്വാസത്തിന്‍റെ പേരില്‍ എപ്പോള്‍ വേണമെങ്കിലും അക്രമം അരങ്ങേറാം. ആരും കൊലചെയ്യപ്പെടാം. ഇന്ത്യയില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് മുന്നില്‍ പെട്ടന്ന് ഒരു ആള്‍കൂട്ടം രൂപപ്പെട്ട് അവരെ കൊല ചെയ്യാനുള്ള സാധ്യത കുടുതലാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഹിന്ദുവാണോ മുസ്ലിമാണോയെന്ന് എന്‍റെ കുട്ടികളോട് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമുണ്ടാകില്ല. കാരണം അവരെ മത വിശ്വാസത്തിന്‍റെയും മത വിദ്യാഭ്യാസത്തിന്‍റെയും അടിസ്ഥാനത്തിലല്ല വളര്‍ത്തിയത്. ഭാര്യ രത്നയാണ് മക്കള്‍ക്ക് മത വിദ്യാഭ്യാസം നല്‍കേണ്ടതില്ലെന്ന് പറഞ്ഞതെന്നും ഷാ വ്യക്തമാക്കി. രത്നയ്ക്ക് അത്തരം മത വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത വിശ്വാസത്തിന്‍റെ പേരില്‍ എത്ര വലിയ അക്രമം കാട്ടിയാലും ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പശുവിന്‍റെ പേരില്‍ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും നാം കാണുകയാണ്. ഒരു പൊലീസുദ്യോഗസ്ഥന്‍റെ ജീവന് യാതൊരു വിലയും നല്‍കാതെ പശുവിന്‍റെ പേരില്‍ കൊലപാതകം നടത്തിയിട്ടും ആരും ശിക്ഷിക്കപ്പെടുന്നില്ല. ബുലന്ദ്ശ്വര്‍ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധിന്‍റെ കൊലപാതകത്തെ ചൂണ്ടികാട്ടി ഷാ വിവരിച്ചു. ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ കലര്‍ന്ന വിഷത്തെ തിരിച്ചുപിടിച്ച് കുപ്പിയിലാക്കുകയെന്നത് എളുപ്പം സാധ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.