സൗദി: സ്വദേശിവത്ക്കരണത്തിനിടയിലും സൗദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. തൊഴില്‍ മന്ത്രാലയത്തിന്‍റെ കണക്കുകളനുസരിച്ച് നിലവില്‍ 11 ദശലക്ഷത്തിലെറെ വിദേശ തൊഴിലാളികളാണ് സൗദിയിലുള്ളത്. ഇത് മറികടക്കാന്‍ സ്വദേശിവത്ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

Add Asianetnews as a Preferred SourcegooglePreferred

ഒരു കോടി പത്തു ലക്ഷത്തോളം വിദേശികളാണ് സൗദിയിലുള്ളതെന്ന് സൗദി ജവാസാത് വ്യക്തമാക്കി. ഇതില്‍ 20 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഗാര്‍ഹിക തൊഴിലാളികളാണ്. സര്‍ക്കാര്‍ മേഖലയില്‍ 66987 വിദേശികള്‍ ജോലിചെയ്യുന്നതായാണ് പുതിയ കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നത് ആരോഗ്യമേഖലയിലാണ്.

ആരോഗ്യ മേഖലയില്‍ 46352 വിദേശികളാണ് സേവനമനുഷ്ഠിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 3324 പേരും വിവിധ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളില്‍ 15564 പേരും ജോലിചെയ്യുന്നുണ്ട്. അതേസമയം ഈ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ 15 വരേയുള്ള കണക്ക് പ്രകാരം 121766 സ്വദേശികള്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചതായി തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു.

തൊഴില്‍ മേഖല നേരെയാക്കുന്നതിനും സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനും മന്ത്രാലയം തുടക്കം കുറിച്ചിരുന്നു.കൂടാതെ മൊബൈല്‍ ഫോണ്‍ വിപണന മേഖലക്ക് പിന്നാലെ വിവിധ മേഖലകളില്‍ ഘട്ടംഘട്ടമായി സ്വദേശിവല്‍ക്കരണവും നടപ്പിലാക്കിവരികയാണ്. അടുത്ത വര്‍ഷം കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് മന്ത്രാലം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.