സുശീല തർക്കിയുടെ സ്ഥാനമേറ്റെടുക്കൽ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം എന്നും മോദി പറഞ്ഞു. നേപ്പാളിലെ യുവാക്കൾ തെരുവുകൾ ഇപ്പോൾ വൃത്തിയാക്കുന്നത് നല്ല കാഴ്ചയാണെന്നും മോദി കൂട്ടിച്ചേർത്തു.
ദില്ലി: നേപ്പാൾ ജനതയ്ക്ക് ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും പുതിയ നേതൃത്വം സമാധാനം കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി മോദി. സുശീല തർക്കിക്ക് സമാധാനം പുനസ്ഥാപിക്കാൻ കഴിയട്ടെ എന്ന് മോദി ആശംസിച്ചു. സുശീല തർക്കിയുടെ സ്ഥാനമേറ്റെടുക്കൽ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം എന്നും മോദി പറഞ്ഞു. നേപ്പാളിലെ യുവാക്കൾ തെരുവുകൾ ഇപ്പോൾ വൃത്തിയാക്കുന്നത് നല്ല കാഴ്ചയാണെന്നും മോദി കൂട്ടിച്ചേർത്തു.
നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കിയ്ക്ക് നരേന്ദ്ര മോദി ആശംസകൾ നേർന്നു. നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് മോദി അറിയിച്ചു. നേപ്പാൾ അതിർത്തിയിൽ ഇപ്പോൾ സ്ഥിതി ശാന്തമാണെന്ന് അവിടം സന്ദർശിച്ച പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി നിശ്ചയിച്ച ശേഷമുള്ള സാഹചര്യം ഇന്ത്യ നിരീക്ഷിക്കുകയാണ്. സുശീല കർക്കി സ്ഥാനം ഏറ്റതിനെ ഇന്നലെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. ഇത് സമാധാനത്തിനും സ്ഥിരതയ്ക്കും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സുശീല കർക്കിയെ അഭിനന്ദിച്ച് നേപ്പാളിയിൽ അടക്കം സന്ദേശം നൽകി. നേപ്പാളിന്റെ സമാധാനം പുരോഗതി ജനങ്ങളുടെ വികസനം എന്നിവയ്ക്ക് ഇന്ത്യ എന്നും പ്രതിജ്ഞ ബദ്ധമായിരിക്കുമെന്നും മോദി വ്യക്തമാക്കി.
നേപ്പാളിലെ കലാപത്തിന് ശേഷം അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിരുന്നു. പശ്ചിമ ബംഗാളിലെ അതിർത്തി മേഖല കഴിഞ്ഞ ദിവസം ഗവർണർ സിവി ആനന്ദ ബോസ് നേരിട്ടെത്തി വിലയിരുത്തി. ജനങ്ങളുടെ സഞ്ചാരത്തിന് ഉൾപ്പെടെ നിലവിൽ തടസ്സങ്ങൾ ഇല്ലെന്ന് ആനന്ദ ബോസ് വ്യക്തമാക്കി. പുതിയ സർക്കാരിന്റെ ഘടന എന്താവും എന്നത് ഇന്ത്യ നിരീക്ഷിക്കുവാണ്. പക്ഷം ചേരാതെ തത്കാലം കരുതലോടെയാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യ വിരുദ്ധ ശക്തികൾ സാഹചര്യം മുതലെടുക്കാതിരിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. നേപ്പാളിൽ നിന്ന് ജയിൽ ചാടി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച 75 ഓളം പേരെയാണ് ഇതുവരെ അതിർത്തികളിൽ കസ്റ്റഡിയിൽ എടുത്തത്.



