കാണ്‍പൂര്‍: കാണ്‍പൂര്‍, കുനേരു ട്രെയിന്‍ അപകടങ്ങളുടെ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തു. കാണ്‍പൂര്‍, കുനേരു എന്നിവിടങ്ങളിലെ ട്രെയിന്‍ അപകടങ്ങളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനു കത്തയച്ചിരുന്നു.ഇതേത്തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം എന്‍ ഐ എ ഏല്‍പ്പിച്ചത്.

കാണ്‍പൂര്‍ അപകടത്തില്‍ പങ്കുണ്ടെന്നു പറയപ്പെടുന്ന ആളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് റെയില്‍വേ മന്ത്രി അന്വേഷണം എന്‍ ഐ എയെ ഏല്‍പ്പിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ഇതിനിടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ മാറ്റു കുറയ്‌ക്കാന്‍ അസംമിലും മണിപ്പൂരിലും ഒന്‍പതിടത്ത് ബോംബ് സ്ഫോടനം നടന്നു.കിഴക്കന്‍ മേഖലയിലെ ദിബ്രുഗഢ്, ടിന്‍സുകിയ, ശിവസാഗ‍ര്‍, ഛരായ്ദിയോ ജില്ലകളിലെ ഏഴു സ്ഥലത്താണ് ബോംബ് പൊട്ടിത്തെറിച്ചത്.

ഇംഫാല്‍ ഈസ്റ്റ് ജില്ലയിലാണ് മണിപ്പൂരിലെ സ്ഫോടനം. ആളൊഴിഞ്ഞ സ്ഥലത്തു വച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത്.സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല.ഉള്‍ഫയാണ് തീവ്രവാദത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു. മേഖലയില്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ഉള്‍ഫ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.