കൊച്ചി: ഹാദിയ കേസിന്റെ ഭാഗമായി ഷെഫിന് ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം എന്‍.ഐ.എ അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി കനകമല കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എക്ക് കോടതി അനുമതി നല്‍തി. കനകമല കേസിലെ ഒന്നാം പ്രതി മന്‍സീദ്, ഒന്‍പതാം പ്രതി ഷെഫ്‍വാന്‍ എന്നിവരെയാകും എന്‍.ഐ.എ ചോദ്യം ചെയ്യുന്നത്.

തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വിയ്യൂര്‍ ജയിലില്‍ വെച്ചായിരിക്കും എന്‍.ഐ.എ ഇവരെ ചോദ്യം ചെയ്യുന്നത്. കനകമല കേസിലെ ഒന്നാം പ്രതി മന്‍സീദിന് ഷെഫിന്‍ ജഹാനെ പരിചയമുണ്ടായിരുന്നെന്നും ഇയാളുടെ വാട്സ്‍അപ് ഗ്രൂപ്പില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നുവെന്നുമാണ് എന്‍.ഐ.എ ആരോപിക്കുന്നത്. രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നവര്‍ 2016 ഒക്ടോബറിലാണ് കനകമലയില്‍ യോഗം ചേര്‍ന്നത്. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് എന്‍.ഐ.എ ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു. കേരളത്തിലെ വിവിധ മതവിഭാഗങ്ങളുടെ ആരാധനലായങ്ങളില്‍ സ്ഫോടനം നടത്താനും ഹൈക്കോടതി ജഡ്‍ജിമാരെയും രാഷ്‌ട്രീയ നേതാക്കളെയും പൊലീസ് ഉദ്ദ്യോഗസ്ഥരെയും ആക്രമിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് എന്‍.ഐ.എ കണ്ടെത്തിയത്.