അടിസ്ഥാന സൗകര്യവികസനത്തിന് സമയം അനുവദിച്ചിട്ടും സ്കൂളുകള്‍ നടപടിയെടുത്തില്ല

സൗദി: സൗദിയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിച്ച 113 സ്കൂളുകൾ അടച്ചുപൂട്ടി. അടിസ്ഥാന സൗകര്യവികസനത്തിന് സമയം അനുവദിച്ചിട്ടും നടപടിയെടുക്കാതിരുന്ന സ്കൂളുകളാണ് പൂട്ടാൻ സൗദി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടത്. സ്കൂളിനു വേണ്ടി നിര്‍മിച്ച കെട്ടിടങ്ങളില്‍ മാത്രമേ സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന് നേരത്തെ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. 

അല്ലാത്ത സ്കൂളുകളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ല. സ്കൂള്‍ കെട്ടിടം നിലനില്‍ക്കുന്ന സ്ഥലം, ക്ലാസ് മുറികളുടെ വലുപ്പം, സുരക്ഷാ സംവിധാനങ്ങള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള സൌകര്യങ്ങള്‍, ശുചിത്വം തുടങ്ങിയ കാര്യങ്ങളിലെല്ലാം മന്ത്രാലയം പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ സ്കൂളുകള്‍ക്ക് നല്‍കിയിരുന്നു. ഇത് പാലിക്കാന്‍ നല്‍കിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ഈ നിബന്ധനകള്‍ പാലിക്കാത്ത സ്കൂളുകള്‍ അടച്ചു പൂട്ടിയത്. 

യോഗ്യതയുള്ള കെട്ടിടങ്ങളിലേക്ക് മാറാന്‍ സ്കൂളുകള്‍ക്ക് രണ്ട് വര്‍ഷത്തെ സമയം അനുവദിച്ചിരുന്നു. സ്വകാര്യ സ്കൂളുകളും സര്‍ക്കാര്‍ സ്കൂളുകളും അടച്ചു പൂട്ടിയവയില്‍ പെടും. ഈ സ്കൂളുകളില്‍ പഠിക്കുന്ന 19,826 വിദ്യാര്‍ഥികള്‍ക്ക് മന്ത്രാലയം മുന്‍കയ്യെടുത്തു മറ്റു സ്കൂളുകളില്‍ പ്രവേശനം നല്‍കും. മലയാളി മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ സ്കൂളുകളും അടച്ചു പൂട്ടിയിട്ടുണ്ട്. 

അതേസമയം പുതിയ ഫാമിലി ലെവി കാരണം പതിനായിരക്കണക്കിനു കുടുംബങ്ങള്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയതോടെ ഭൂരിഭാഗം ഇന്റര്‍നാഷണല്‍ സ്കൂളുകളിലും കുട്ടികളുടെ എണ്ണം കുറഞ്ഞു. ഫീസ്‌ വര്‍ധന, സ്കൂള്‍ അടച്ചു പൂട്ടല്‍, അധ്യാപകരുടെ ജോലി നഷ്ടപ്പെടല്‍ തുടങ്ങിയവയാകും ഇതിന്‍റെ പ്രതിഫലനം.