യുദ്ധകാലാടിസ്ഥാനത്തിൽ ചർച്ച നടത്താനാവില്ലെന്ന് കിരൺ റിജിജു.സമയം വേണം.വിവരങ്ങൾ ശേഖരിക്കണം

ദില്ലി: വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ തള്ളി. 48 ബിഎല്‍ഒമാര്‍ മരിച്ച് വീണെന്നും ഇന്ന് തന്നെ ചര്‍ച്ച വേണമെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു.. പഴയ ചെയര്‍മാനെ പോലെ ഭരണപക്ഷത്തെ മാത്രം പരിഗണിച്ചാല്‍ പോരെന്ന് സിപി രാധാകൃഷ്ണന് മുന്നറിയിപ്പും നല്‍കി. തുടര്‍ന്ന് സഭ നേതാവ് ജെപി നദ്ദയോട് മറുപടി നല്‍കാന്‍ സിപി രാധാകൃഷ്ണന്‍ നിര്ദ്ദേശിച്ചു. പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച ചെയ്ത് സമയം നിശ്ചയിക്കാമെന്ന് നദ്ദ പറഞ്ഞു.

എന്നാല്‍ ഉടന്‍ ചര്‍ച്ച നടത്താന്‍ കഴിയില്ലെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു തിരുത്തി. കാര്യോപദേശക സമിതി നിര്‍ദ്ദേശം പോലെ ചര്‍ച്ച നടക്കുമെന്നും മന്ത്രി പറഞ്ഞു.രാവിലെ പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ചാണ് സഭക്കുള്ളില്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്. ലോക്സഭയില്‍ നടത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് പെരുമാറ്റം ശരിയല്ലെന്ന് സ്പീക്കര്‍ കയര്‍ത്തു. സഭ നടപടികളില്‍ സഹകരണം തേടി കക്ഷി നേതാക്കളെ സ്പീക്കര്‍ കണ്ടെങ്കിലും പ്രതിഷേധം തുടര്‍ന്നു.

എസ്ഐആറില്‍ പ്രതിപക്ഷത്തിന് വഴങ്ങി ഉടന്‍ ചര്‍ച്ച വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ആദ്യം സ്വന്തം അജണ്ട പിന്നീട് പ്രതിപക്ഷ ആവശ്യമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. വന്ദേമാതരത്തില്‍ ചര്‍ച്ച നടത്തിയ ശേഷം ബില്ലുകളും പാസാക്കി സമ്മേളനത്തിന്‍റെ അവസാന ഘട്ടത്തിലേക്ക് എസ്ഐആര്‍ ചര്‍ച്ച നീക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതും എസ്ഐആറില്‍ പ്രശ്നമെന്ന് സമ്മതിക്കാതെ തെരഞ്ഞെടുപ്പ് പരിഷ്ക്കാര നടപടികള്‍ എന്ന ലേബലിലാകും ചര്‍ച്ച കൊണ്ടു വരിക.

SIR ൽ പാർലമെൻ്റിൽ ചർച്ചയില്ല; ചർച്ച ആവശ്യപ്പെട്ടുള്ള നോട്ടീസ് ഇരുസഭകളിലും തള്ളി