അതിവിടെ നടക്കില്ല, നാഗ്പൂര്‍ ആസ്ഥാനത്ത് ഇഫ്താര്‍ വിരുന്ന് വിലക്കി ആര്‍എസ്എസ്

മുംബൈ: നാഗ്പൂര്‍ ആര്‍എസ്എസ് ആസ്ഥാന പരിസരത്ത് ഇഫ്താര്‍ വിരുന്ന് നടത്താനുള്ള ആര്‍എസ്എസ് പോഷക സംഘടനയായ രാഷ്ട്രീയ മുസ്ലിം മഞ്ചിന്‍റെ ആവശ്യം തള്ളി ആര്‍എസ്എസ് നേതൃത്വം. മാംസാഹാരം ഉപയോഗിക്കില്ലെന്ന് ഷെയ്ഖ് ഉറപ്പ് നല്‍കിയിട്ടും പരിപാടി നടത്താനാകില്ലെന്നാണ് ആര്‍എസ്എസ് നിലപാടെടുത്തത്. മഹാരാഷ്ട്ര മുസ്ലിം മഞ്ച് കണ്‍വീനര്‍ മുഹമ്മദ് ഫറൂഖ് ഷെയ്ഖാണ് ആര്‍എസ്എസ് മുംബൈ നഗര സംഘചാലക് രാജേഷ് ലോയയയോട് ആവശ്യം ഉന്നയിച്ചത്.

അസഹിഷ്ണുത വര്‍ധിക്കുന്നുവെന്ന പ്രചാരണത്തിനുള്ള മറുപടിയാകും ഇഫ്താര്‍ വിരുന്നെന്നാണ് താന്‍ കരുതിയത്. അതില്‍ എന്താണ് തെറ്റെന്നും കഴിഞ്ഞ വര്‍ഷവും ഇഫ്താര്‍ സംഘടിപ്പിക്കുകയും ആര്‍എസ്എസ് ബിജെപി നേതാക്കള്‍ പങ്കെടുക്കുകയും ചെയ്താണെന്നും ഫറൂഖ് ഷെയ്ഖ് പറഞ്ഞു.

എന്നാല്‍ തങ്ങളെ വിമര്‍ശിക്കുന്നവരാണ് സാധാരണ ആസ്ഥാന പരിസരത്ത് ഇഫ്താര്‍ വിരുന്നൊുരുക്കാറുള്ളതെന്നും മുസ്ലിങ്ങള്‍ക്ക് വേണ്ടി ഇഫ്താര്‍ ഒരുക്കാന്‍ ഇസ്ലാം എവിടെയും പറയുന്നില്ലെന്നുമായിരുന്നു രാഷ്ട്രീയ മുസ്ലിം മഞ്ചിന്‍റെ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് അഫ്സലിന്‍റെ പ്രതികരണം. മഹാരാഷ്ട്രയിലെ ഭാരവാഹിയോട് ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇഫ്താര്‍ നടത്താന്‍ ആഗ്രഹിക്കുന്ന മുസ്ലിം, അതിന് മറ്റൊരാളുടെ സഹായം തേടില്ല. അതുകൊണ്ടുതന്നെയാണ് ഇത് തെറ്റാണെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആര്‍എസ്എസ് ഈദ് മിലാന്‍ നടത്തുമെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് ഫറൂഖ് ഷെയ്ഖ് പറഞ്ഞു. നേരത്തെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞിരുന്നു.