എ.ഡി.ജി.പിമാരെ നിയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ്.

തിരുവനന്തപുരം: ഉത്തരമേഖല, ദക്ഷിണ മേഖല തലപ്പത്ത് എഡിജിപിമാര്‍ വേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ട്. തലപ്പത്ത് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ മതിയെന്ന് പോലീസ് മേധാവിയുടെ ശുപാര്‍ശയില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അതൃപ്തി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കഴിയും വരെ തീരുമാനം മാറ്റിവയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം

നേരത്തെ ഇരുമേഖലകളുടെയും തലപ്പത്ത് ഐ.ജിമാരായിരുന്നു. എ.ഡി.ജി.പിമാരെ നിയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ്. ക്രമസമാധാന പരിപാലനം കാര്യക്ഷമമാക്കാനായിരുന്നു ഇത്. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ റെയ്ഞ്ചുകളില്‍ തലപ്പത്തേയ്ക്ക് ഡിഐജിമാര്‍ക്ക് പകരം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൊണ്ടു വന്നു. കാര്യങ്ങള്‍ പഴയ പടിയാക്കാമെന്നാണ് പോലീസ് മേധാവിയുടെ ശുപാര്‍ശ. 

ക്രമസമാധാന ചുമതലയില്‍ ഒരു എ.ഡി.ജി.പി മതിയെന്നാണ് ലോക്‌നാഥ് ബെഹ്‌റയുടെ നിലപാട്. ഡിജിപി രാജേഷ് ദിവാന്‍ വിമരിച്ചതോടെ പുതിയ ഉത്തരമേഖല എഡിജിപിയെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയപ്പോഴാണ് ഡിജിപിയുടെ പുതിയ ശുപാര്‍ശ മുഖ്യമന്ത്രിക്ക് നല്‍കിയത്. പോലീസ് മേധാവി, പോലീസ് ഉപദേഷ്ടാവ് എന്നിവരുമായി പല കാര്യങ്ങളിലും രാജേഷ് ദിവാന്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 

ഈ സാഹചര്യം ഒഴിവാക്കാനാണ് ജൂനിയര്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നീക്കമെന്നാണ് ആരോപണം. പുതിയ ശുപാര്‍ശ നടപ്പായാല്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്രമസമാധാന ചുമതലയിലിരിക്കാന്‍ കിട്ടുന്ന രണ്ട് തസ്തിയില്‍ ഒന്ന് നഷ്ടമാകും. മാത്രമല്ല ക്രമസമാധാനമുള്ള മലബാര്‍ മേഖലയില്‍ ഉന്നത ഉദ്യോഗസ്ഥന്റെ സാനിധ്യമില്ലാതാകുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും. ഈ സാഹചര്യത്തിലാണ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ശുപാര്‍ശയെ ശക്തമായി എതിര്‍ക്കുന്നത്.