മലയാളസിനിമയിലെ ആഭ്യന്തര പരാതിപരിഹാരസമിതി; 'അമ്മ'യ്ക്ക് ഹൈക്കോടതി നോട്ടീസ്
സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരിഹാര സമിതി നിയമം അനുശാസിക്കുന്ന പ്രകാരമാണോ രൂപീകരിച്ചിട്ടുള്ളതെന്ന് 'അമ്മ'യോട് ഹൈക്കോടതി.
എറണാകുളം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരിഹാര സമിതി നിയമം അനുശാസിക്കുന്ന പ്രകാരമാണോ രൂപീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാന്‍ താരസംഘടനയായ 'അമ്മ'യോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
അമ്മയില്‍ ഇപ്പോഴുള്ള കമ്മിറ്റി നിയമപ്രകാരമുള്ളതല്ലെന്നാണ് ഡബ്ല്യുസിസി വാദിച്ചത്. മൂന്നംഗങ്ങളും സിനിമാ മേഖലയില്‍ തന്നെയുള്ളവരാണ്. പുറത്തുനിന്നുള്ള അംഗം സമിതിയില്‍ വേണമെന്ന നിബന്ധന അമ്മ പാലിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് അമ്മയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ഡബ്ല്യുസിസി അംഗങ്ങളായ റിമാ കല്ലിങ്കലിന്‍റെയും പത്മപ്രിയയുടെയും ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്.