തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വഴിമാറിയിട്ടും കടലും തീരവും അശാന്തമായി തടരുകയാണ്. കടല്‍ക്ഷോഭത്തിന് ആശ്വാസമുണ്ടെങ്കിലം പൂര്‍ണമായും കടല്‍ ശാന്തമായിട്ടില്ല. രാവിലെയോടെ 11 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി. നാവികസേന രക്ഷപ്പെടുത്തിയ ഇവരെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. 84 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതീരാമന്‍ തീരദേശ മേഖലകള്‍ സന്ദര്‍ശിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അവസാന ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മന്ത്രി അറിയിച്ചു. പ്രതിരോധ മന്ത്രി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായും ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓപ്പറേഷന്‍ സെനര്‍ജി അഞ്ചാം നാളിലേക്ക് കടക്കുമ്പോഴും തീരത്ത് ആശങ്ക വിട്ടൊഴയുന്നില്ല. മരണസംഖ്യ ഉയരുന്നതും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങളും തീരപ്രദേശത്തെ പിടിച്ചുലയ്ക്കുന്നു. കാറ്റും പ്രതികൂല കലാസവസ്ഥയും മൂലം എണ്‍പത് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നുവരെ മത്സ്യതൊഴിലാളികള്‍ മൃതദേഹം കണ്ടെത്തി.ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച പറ്റിയതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ ദുരന്ത നിവാരണ അതോറിറ്റി ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ദുരന്തബാധിത പ്രദേശമായ വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരുന്നു.

രോഷാകുലരായ നാട്ടുകാര്‍ മിനിറ്റുകളോളം മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു വെച്ചു. ഇതോടെ സുരക്ഷാ കാരണങ്ങളാല്‍ മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനം റദ്ദാക്കി . രക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കടലില്‍ കാണാതായവരെക്കുറിച്ചോ തിരിച്ചെത്തിയവരെക്കുറിച്ചോ ആധികാരിക വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും തിരിച്ചറിയാനുമായിട്ടില്ല. തിരുവനന്തപുരം