മസ്ക്കറ്റ്: ഒമാനിലെ ഗതാഗത മേഖലയില്‍ ഏഴായിരത്തില്‍ പരം തൊഴില്‍ അവസരങ്ങള്‍ ഒരുങ്ങുന്നു. മൂന്നു വര്‍ഷത്തിനകം മസ്കറ്റില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നും ഒമാന്‍ ഗതാഗത മന്ത്രി ഡോ. അഹ്മദ് മുഹമ്മദ് സാലിം അല്‍ ഫുതൈസി പറഞ്ഞു. 1530-ഓളം നേരിട്ടുള്ള തൊഴില്‍ അവസരങ്ങളും, നേരിട്ടല്ലാത്ത 5354 തൊഴില്‍ അവസരങ്ങളുമാണ് ഗതാഗത വികസനങ്ങളുടെ ഭാഗമായി രൂപപെടുന്നത് എന്നു മന്ത്രി ഡോ. അഹ്മദ് ഫുതൈസി പറഞ്ഞു.

കൂടാതെ,പ്രധാന പട്ടണങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയ്ന്‍ സര്‍വീസും,വിശാലമായ റോഡുകളും,കടല്‍ ടാക്‌സികളും നടപ്പിലാക്കും. 2017 മുതല്‍ 2025 വരെ ഒമാനില്‍ നടപ്പിലാക്കുന്ന ഗതഗാത വികാസങ്ങളെപ്പറ്റി നടത്തിയ വാര്‍ത്ത സംമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗതാഗത മന്ത്രി ഡോ. അഹ്മദ് മുഹമ്മദ് സാലിം അല്‍ ഫുതൈസി.

ബസ് സര്‍വീസ് മേഖലയില്‍ വന്‍ നിക്ഷേപങ്ങളാണ് നടപ്പിലാക്കുന്നത്.പുതിയ സംവിധാനങ്ങളെയെല്ലാം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനം നിലവില്‍ വരും.വിദഗ്ധരുടെ നിയന്ത്രണത്തിലാണ് പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇത് മന്ത്രിസഭാ കൗണ്‍സിലിന് സമര്‍പ്പിക്കുകയും അനുമതി നേടുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്നതിന് ആവശ്യമായ റോഡ് നെറ്റ്‌വര്‍ക്കുകള്‍ വികസിപ്പിക്കും.

പുതിയ ഗതാഗത വികസനങ്ങള്‍ രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക.ഇവയില്‍ ആദ്യത്തേത് ബസും ടാക്‌സിയും ഉള്‍പെട്ട പൊതുഗതാഗത സംവിധാനത്തെ വികസിപ്പിക്കും.പിന്നീട് , മൂന്ന് വര്‍ഷത്തിനകം മസ്‌കത്തില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്യുും.മറ്റു രാജ്യങ്ങളിലെ പോലെ തന്നെ,പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി, നഗരത്തിലെ ഗതാഗത തിരക്ക് കുറക്കുമെന്നും മന്ത്രി സാലിം അല്‍ ഫുതൈസി പറഞ്ഞു.