ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബോംബെറിയുമ്പോള്‍ മുഖ്യപ്രതി പ്രവീണിനൊപ്പമുണ്ടായിരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേഷ് കുമാറാണ് അറസ്റ്റിലായത്. 

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറുണ്ടായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതിയായ ആര്‍ എസ് എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണിനൊപ്പം ബോംബ് എറിയാനുണ്ടായിരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലാണ് പൊലീസ് സ്റ്റേഷന് നേരെ ബോംബാക്രമണം ഉണ്ടായത്. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ നേര്‍ക്കാണ് ബോംബെറിഞ്ഞത്. ഇതോടെ പൊലീസുകാർ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. 

Also Read: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ പ്രചാരക്; ദൃശ്യങ്ങള്‍ പുറത്ത്

അതേസമയം, ഒളിവില്‍ കഴിയുന്ന കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് തിരുവനന്തപുരം ജില്ലാ പ്രചാരകുമായ പ്രവീണിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. മുഖ്യപ്രതിയായ പ്രവീണിനെ പിടികൂടുന്നതു വരെ സംസ്ഥാന വ്യാപകമായി റെയ്ഡുകള്‍ തുടരുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അശോകന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.