പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതിനാല്‍ യോഗത്തില്‍  പങ്കെടുക്കാനാവില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഗുലാം നബി ആസാദിനെ അറിയിച്ചിട്ടുണ്ട്.

ദില്ലി: ലോയ കേസിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കം സജീവമാക്കി പ്രതിപക്ഷം.രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. ഉപരാഷ്‌ട്രപതിയുമായി പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും. സിബിഐ കോടതി ജഡ്ജി ബി.എച്ച്.ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളിയതേടെയാണ് ഇംപീച്ച്മെന്റ് നീക്കം സജീവമായത്.

പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഗുലാം നബി ആസാദിന്‍റെ ചേമ്പറിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരുക. യോഗത്തിന് പിന്നാലെ രാജ്യസഭ അധ്യക്ഷനായ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ട് 67 അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച് മെന്‍റ് നോട്ടീസ് നേതാക്കള്‍ കൈമാറിയേക്കും.പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഗുലാം നബി ആസാദിനെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇംപീച്ച്മെന്റ് നീക്കത്തിന് പൂര്‍ണ പിന്തുണയുണ്ടെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്‌ ചെയ്യാനുള്ള പ്രമേയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായഐക്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും നേരത്തെ ശ്രമം തുടങ്ങിയിരുന്നു. നീക്കത്തെ സിപിഐ, നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ്,രാഷ്‌ട്രീയ ജനതാദള്‍ എന്നീ പാര്‍ട്ടികളും പിന്തുണയ്‌ക്കുന്നു.