എല്ലാ ഭദ്രാസനങ്ങളിൽ ഞായറാഴ്ച പ്രമേയം അവതരിപ്പിച്ച് പാസാക്കും. ബുധനാഴ്ച ഗവർണറെ കാണാനും ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്
കോട്ടയം: സർക്കാരിനെതിരെ ഓർത്തഡോക്സ് സഭയുടെ പ്രമേയം. സഭാ മാനേജിംഗ് കമ്മറ്റി ആണ് പ്രമേയം പാസാക്കിയത്. കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നതാണ് സഭയെ പ്രകോപിപ്പിച്ചത്. എല്ലാ ഭദ്രാസനങ്ങളിൽ ഞായറാഴ്ച പ്രമേയം അവതരിപ്പിച്ച് പാസാക്കും. ബുധനാഴ്ച ഗവർണറെ കാണാനും ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ രംഗത്തെത്തിയിരുന്നു. മാറി മാറി വന്ന സർക്കാരുകൾ നീതി നടപ്പാക്കാൻ ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സർക്കാരുകൾ പ്രവർത്തിക്കുന്നതെന്നും വിമര്‍ശിച്ചിരുന്നു.
സർക്കാർ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും ക്ഷമ ബലഹീനതയായി കാണരുതെന്നും തിരുവല്ല നിരണം പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ബാവ വിമർശിച്ചു. നേരത്തെ, കോതമംഗംലം പള്ളിത്തര്‍ക്ക വിഷയത്തില്‍ തോമസ് പോള്‍ റമ്പാനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചത്. റമ്പാനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് തോമസ് പോള്‍ റമ്പാന്‍ പ്രതികരിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രാർത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയിൽ എത്തിയ ഓർത്തഡോക്‌സ് റമ്പാനെ 26 മണിക്കൂറിന് ശേഷമാണ് പള്ളിയിൽ നിന്ന് മാറ്റിയത്.
റമ്പാനും നാല് ഓർത്തഡോക്സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നിൽ നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പ്രതിഷേധിക്കുകയായിരുന്നു. അതേസമയം, കോതമംഗലം ചെറിയ പള്ളിത്തർക്കത്തില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
കേന്ദ്ര സേനയുടെ സംരംക്ഷണം ആവശ്യപ്പെട്ട് റമ്പാൻ തോമസ് പോള്‍ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. കേസ് ജനുവരി നാലിന് വീണ്ടും പരിഗണിക്കും.
