2015 ൽ പത്തര ബില്യൺ ഡോളർ ഖത്തറിൽ ജോലി ചെയ്യുന്ന വിദേശികൾ തങ്ങളുടെ രാജ്യങ്ങള്‍ക്ക് അയച്ചിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവുമധികം പണം അയച്ചിട്ടുള്ളത് ഇന്ത്യയിലേക്കാണെന്നും ലോക ബാങ്കിന്റെ കണക്കുകൾ ഉദ്ധരിച്ച് എക്സ്പ്രസ് മണി അധികൃതർ വെളിപ്പെടുത്തി.
രാജ്യത്തെ തൊഴിൽ വ്യാപാര മേഖലയിൽ ഇന്ത്യക്കാരുടെ സാന്നിധ്യവും പ്രസക്തിയും തെളിയിക്കുന്നതാണ് ഈ കണക്കുകൾ.ലോക ബാങ്കിന്റെ കണക്കനുസരിച്ച് ആകെ അയക്കുന്ന പണത്തിന്‍റെ 70 ശതമാനവും പോകുന്നത് തെക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കാണ്.
ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ തുക സ്വീകരിക്കുന്ന ലോകത്തെ മുൻ നിര രാജ്യവും ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷം 400 കോടി ഡോളറാണ് വിദേശ ഇന്ത്യക്കാർ ഇന്ത്യയിലേക്കയച്ചത്. 202 കോടി ഡോളറുമായി നേപ്പാളാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ 5 വർഷത്തെ കണക്കുകളനുസരിച്ചു ഓരോ വർഷവും ഖത്തറിൽ നിന്നും വിദശത്തേക്കയക്കുന്ന പണത്തിന്‍റെ തോത് വർധിച്ചു വരികയാണ്.
2011 ൽ 677 കോടി ഡോളർ ഉണ്ടായിരുന്നത് 2014 ൽ 1000 കോടിയിലെത്തിയിരുന്നു.അതെസമയം മധ്യ പൗരസ്ത്യ ദേശത്ത് ഈജിപ്തിലേക്കാണ് ഖത്തറിൽ നിന്ന് ഏറ്റവും കൂടുതൽ പണം അയക്കുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
