മലപ്പുറം: കെ എം മാണിയെ യു ഡി എഫിലേക്ക് സ്വാഗതം ചെയ്ത കോണ്‍ഗ്രസ്സ് നേതാക്കളുടെ നിലപാട് തളളി പി ടി തോമസ് രംഗത്ത്. കെ എം മാണിയെ മുന്നണിയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് യു ഡി എഫ് യോഗം ചേര്‍ന്നാണെന്ന് പി ടി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അല്ലാതെ ഒന്നോ രണ്ടോ ആളുകള്‍ ചേര്‍ന്നല്ല. കുഞ്ഞാലിക്കുട്ടിക്ക് മാണി കൊടുത്ത പിന്തുണ വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും അത് യു ഡി എഫിലേക്കുള്ള വരവുമായി ബന്ധമില്ലെന്നും പി ടി തോമസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

മാണി മുന്നണിയിലേക്ക് തിരിച്ചുവരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് പി ടി തോമസിന്റെ നിലപാട് കോണ്‍ഗ്രസ്സിലും മുന്നണിയിലും ചര്‍ച്ചയാവുന്നത്. യു ഡി എഫ് നേതൃയോഗം ചേരാതെ മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചതിനെ പി ടി തോമസ് പരോക്ഷമായി വിമര്‍ശിക്കുന്നു. മാണി കുഞ്ഞാലിക്കുട്ടിക്ക് കൊടുത്ത പിന്തുണ വ്യക്തിപരമാണ്. യു ഡി എഫിലേക്ക് വരവുമായി മാണിയുടെ പിന്തുണക്ക് ബന്ധമില്ലെന്നും പി ടി തോമസ് പറഞ്ഞു. മാണി യു ഡി എഫുമായുള്ള ബന്ധം വിച്ഛേദിച്ച് പോയതാണ്. കെ എം മാണിക്ക് യു ഡി എഫ് വിട്ടുപോകാനുണ്ടായ സാഹചര്യം മാറിയിട്ടുണ്ടോ എന്നും പി ടി തോമസ് ചോദിക്കുന്നു.