ഇസ്ലാമബാദ്: സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്‍റെ പാവാട പരാമര്‍ശത്തില്‍ പാകിസ്താന്‍ പുകയുന്നു. മാപ്പ് പറയണമെന്ന് ആവശ്യവുമായി വനിതാ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ചീഫ് ജസ്റ്റീസ് സാകിബ് നിസാറിന്‍റെത് ലൈംഗിക ചുവയുള്ള പരാമര്‍ശമ്മാണിതെന്നും നിയമരംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നതിനെ ഇത്തരം പരാമര്‍ശങ്ങള്‍ നിരുത്സാഹപ്പെടുത്തുമെന്നും വനിതാ സംഘടനകള്‍ ആരോപിച്ചു.

ഈ മാസം 13നായിരുന്നു ജസ്റ്റീസിന്റെ വിവാദ പ്രസ്താവന പുറത്ത് വന്നത്. കറാച്ചിയില്‍ നടന്ന ഒരു പൊതുപാടിയില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു ജസ്റ്റീസ് പ്രഭാഷണം നടത്തിയത്. ഒരു നല്ല പ്രഭാഷണം യുവതികളുടെ പാവാട പോലെയാകണം. നീളമേറുംതോറും വിഷയം മറയ്ക്കപ്പെടും. 

നീളം കുറഞ്ഞാല്‍ ആളുകളുടെ താത്പര്യം വര്‍ദ്ധിക്കും. ഇതായിരുന്നു സാകിബ് പറഞ്ഞത്. എന്നാല്‍, സംഭവം കൈവിട്ടുപോകുകയായിരുന്നു. സ്ത്രീകളുടെ നേര്‍ക്കുള്ള ഇരട്ടത്താപ്പും ലൈംഗീകതയും കലര്‍ന്ന കാഴ്ചപ്പാടുമാണെന്ന് വിമണ്‍സ് ആക്ഷന്‍ ഫോറം നിസാറിന് നല്‍കിയ കത്തില്‍ പറയുന്നു.