പത്തനംതിട്ട: കുടിവെള്ളം ജലസേചനം എന്നിവക്കായി തുടങ്ങിയ പമ്പ ചെറുകിട ജലസേചന പദ്ധതിയുടെ പ്രവർത്തനം താളംതെറ്റുന്നു. ജീവനക്കാരുടെ കുറവ് കാരണം മേഖല ഓഫിസ് പൂട്ടി. കനാലുകളുടെ അറ്റകുറ്റപണികള്‍ക്ക് തുക നല്‍കുന്നില്ലന്നും പരാതിയുണ്ട്. ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് പമ്പ ചെറുകിട ജലസേചന പദ്ധതിക്ക് രൂപം നല്‍കിയത്.

മൂഴിയാറിലും കക്കാടും വൈദ്യുതി ഉല്‍പ്പാദിപ്പിച്ചതിന് ശേഷം പുറത്തേക്ക് വിടുന്ന വെള്ളം മണിയാര്‍ ഡാമില്‍ ശേഖരിച്ച് കനാലുകള്‍ വഴി കൃഷിയിടങ്ങളില്‍ എത്തിക്കുകയായിരുന്ന പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 500കിലോമിറ്റർ നീളത്തില്‍ വലുതും ചെറുതുമായ കനാലുകളും നിർമ്മിച്ചു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് 150 ല്‍ അധികം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

എന്നാല്‍ ഇന്ന് ഉദ്യോഗസ്ഥരുടെ എണ്ണം 30 ല്‍ താഴെയായി. മാവേലിക്കര മേഖല ഓഫിസിന്‍റെ പ്രവർത്തനം നിർത്തിവച്ചു. ഇതോടെ 300 കിലോമീറ്ററിലധികം കനാലിന്‍റെ മേല്‍നോട്ട ചുമതല കോഴഞ്ചേരി ഓഫിസിനായി. ഇവിടെ ഉള്ളത് ഒരു അസിസ്റ്റന്‍റ് എഞ്ചിനിയറും മറ്റ് പത്ത് ഉദ്യോഗസ്തരും മാത്രം. കനാലിന്‍റെ അറ്റകുറ്റ പണിപോലും നടത്താൻ കഴിയാത്ത അവസ്ഥയാണ് നിലവില്‍. ഇരുപത്തിനാല് മണിക്കുറും പ്രവർത്തിക്കുന്ന ഈ ഓഫിസിന് നീലുവർഷമായി വാഹനവും ഇല്ല.