കണ്ണൂര്‍: കണ്ണൂരിൽ സമാധാനത്തിനായി പരസ്പരം അക്രമങ്ങളവസാനിപ്പിക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ. സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന പയ്യന്നൂരിലും തലശേരിയിലും നേതാക്കൾ നേരിട്ടിടപെട്ട് സമാധാന ചർച്ചകൾ നടത്തും. പ്രകോപനങ്ങളവസാനിപ്പിക്കാൻ നേതൃത്വം പ്രാദേശികതലത്തിൽ നേരിട്ട് നിർദേശം നൽകാനും ധാരണയായി. 

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ ജില്ലയിൽ മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷി സമാധാനയോഗത്തിന് ശേഷം നടക്കുന്ന ഏറ്റവും നിർണായക സമാധാന നീക്കമാണിത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ഷണനും, ജില്ലാ സെക്രട്ടരി പിജയരാജനും ഒപ്പം പയ്യന്നൂർ, തലശേരി ഏരിയാ സെക്രട്ടറിമാരും, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ആർ.എസ്.എസ് നേതാവ് ഗോപാലൻ കുട്ടി മാസ്റ്റർക്കുമൊപ്പം ജില്ലാ നേതാക്കളും ചർച്ചക്കെത്തി.

പൊലീസ് ഇടപെടലും, സർവ്വകക്ഷി ശ്രമങ്ങളും ഒരുഭാഗത്ത് ശക്തമാക്കുന്നതിനൊപ്പം ഇരുപാർട്ടികൾക്കുമിടയിൽ താഴേത്തട്ടിൽത്തന്നെ അക്രമങ്ങളവസാനിപ്പിക്കുക എന്നതാണ് ഇരുപാർട്ടി നേതാക്കളും നേരിട്ട് നടത്തിയ ചർച്ചയുടെ കാതലായ തീരുമാനം. സിപിഎം പ്രവർത്തകർ ഇടപെടുന്ന അക്രമങ്ങളുണ്ടാകരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി തന്നെ ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്. ഇത് നേതാക്കൾ കാഴേത്തട്ടിൽ റിപ്പോർട്ട് ചെയ്യും. 

പത്ത് ദിവസങ്ങൾക്ക് ശേഷം ഇരുപാർട്ടികളും നടപ്പാക്കിയ തീരുമാനങ്ങളുടെ പുരോഗതി സർവ്വകക്ഷി യോഗം വിലയിരുത്തും. തീരുമാനങ്ങൾ പൂർണമായും അംഗീകരിച്ചാണ് ബിജെപിയും ചർച്ചയിൽ നിലപാടെടുത്തത്. പ്രാദേശികമായി ഉടലെടുത്ത് കൈവിട്ടുപോകുന്ന സംഘർഷങ്ങളാണ് ജില്ലയിൽ അധികവും എന്നിരിക്കെ, പാർട്ടികൾ തന്നെ തീരുമാനമെടുത്ത്, താഴേത്തട്ടിൽ അക്രമങ്ങൾ വിലക്കിയ നടപടി വിജയം കണ്ടാൽ, സമാധാന ശ്രമങ്ങളിൽ ഏറ്റവും ശക്തമായ ചുവടുവെപ്പാകുമെന്നാണ് കരുതുന്നത്.