ഡോക്ടറായ രമേഷ് സാന്‍ചേതിയും അമിത് ഷായും പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബ്രൗണിയെ സ്വന്തമാക്കിയത്. തുടര്‍ന്ന് ഇരുവരും കൂടി തങ്ങളുടെ അപ്പാര്‍ട്ട്മെന്‍റില്‍ ബ്രൗണിയെ വളര്‍ത്തുകയായിരുന്നു.

പൂണെ: നായ്ക്കള്‍ മനുഷ്യരുടെ അടുത്ത സുഹൃത്താണെന്ന് പറയാറുണ്ട്. പലപ്പോഴും ആ പറച്ചില്‍ തെളിയിക്കുന്ന പല ഉദാഹരണങ്ങളും നമ്മള്‍ കണ്ടിട്ടുമുണ്ട്. ഏറ്റവും ഒടവിലായിതാ ഉടമയുടെ ജീവന്‍ രക്ഷിച്ച് കയ്യടി നേടിയിരിക്കുകയാണ് ഡോക്ടര്‍ രമേഷ് സാന്‍ചേതിയുടെ പ്രിയപ്പെട്ട ബ്രൗണി. ഡോക്ടറായ രമേഷ് സാന്‍ചേതിയും അമിത് ഷായും പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബ്രൗണിയെ സ്വന്തമാക്കിയത്. തുടര്‍ന്ന് ഇരുവരും കൂടി തങ്ങളുടെ അപ്പാര്‍ട്ട്മെന്‍റില്‍ ബ്രൗണിയെ വളര്‍ത്തുകയായിരുന്നു. എന്നാല്‍ ബ്രൗണിക്ക് രണ്ടുവര്‍ഷം മുന്‍പ് കിഡ്നിക്ക് പ്രശ്നം വന്നതോടെ സാന്‍ചേതിയുടെ പ്രത്യേക നിയന്ത്രണത്തിലായിരുന്നു ബ്രൗണി.

ഇക്കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതം മൂലം സാന്‍ചേത് കിടപ്പുമുറിയില്‍ കുഴഞ്ഞുവീണു. വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു താനും. ബ്രൗണിക്ക് ഉച്ചഭക്ഷണം അമിത് ഷാ നല്‍കിയെങ്കിലും അത് നിരസിച്ച് സാന്‍ചേതിന്‍റെ കിടപ്പുമുറിയുടെ ജനാലയുടെ സമീപത്തൂടെ ബ്രൗണി നടക്കുകയായിരുന്നെന്ന് അമിത് ഷാ പറഞ്ഞു. തുടര്‍ന്ന് ജനലിലേക്ക് രണ്ടു കാലുകളും പൊന്തിച്ച് വച്ച ബ്രൗണി ഉള്ളിലേക്ക് നോക്കാനും ശ്രമിച്ചു. പന്തികേട് തോന്നിയ അമിത് ഷാ ജനലിലൂടെ നോക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടനടി സാന്‍ചേതിനെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാനായി.