സംഭവം ശ്രദ്ധയിൽപെട്ട ബസ് തടഞ്ഞുനിർത്തി ഗതാഗതമന്ത്രി ജീവനക്കാരെ ശാസിച്ചിരുന്നു. വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലയുളള ഡ്രൈവറെയും സ്ഥലം മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം: കെഎസ്ആർടിസി ബസിന്‍റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർക്ക് സ്ഥലംമാറ്റം. ഡ്രൈവർ ജെയ്മോൻ ജോസഫിനെ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപെട്ട ബസ് തടഞ്ഞുനിർത്തി ഗതാഗതമന്ത്രി ജീവനക്കാരെ ശാസിച്ചിരുന്നു. വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലയുളള ഡ്രൈവറെയും സ്ഥലം മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് സംഭവം. കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കൊല്ലം ആയൂരിൽ വെച്ചായിരുന്നു സംഭവം. ബസിൻ്റെ മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ മന്ത്രി തടഞ്ഞു നിർത്തി. ബസിൻ്റെ മുന്നിൽ കിടന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് ജീവനക്കാരെ പരസ്യമായി ശകാരിച്ചു. ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരിക്കലും കെഎസ്ആര്‍ടിസി ബസുകള്‍ ഇങ്ങനെ വൃത്തികേടാക്കരുതെന്നും പൊതുഗതാഗത സംവിധാനമാണെന്നും ജീവനക്കാരോട് പറഞ്ഞാണ് മന്ത്രി മടങ്ങിപ്പോയത്. തുടര്‍ന്നാണ് ഇപ്പോള്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.


